ലിയോ തരംഗത്തിൽ ആരാധകർ

ഏറെ കാത്തിരിപ്പിനൊടുവിൽ വിജയ് സിനിമ ലിയോ കേരളത്തിലടക്കം എല്ലാ തീയേറ്ററുകളിലും റിലീസ് ആയി. ഏറെ പ്രതീക്ഷയോടെയാണ് വിജയ് ആരാധകരും സിനിമ പ്രേമികളും ലിയോയ്ക്ക് ആയി കാത്തിരുന്നത്. പല ഭാഗത്തു നിന്നും വൻ വരവേൽപ്പാണ് സിനിമയ്ക്ക് കിട്ടികൊണ്ടിരിക്കുന്നത്. റിലീസിന് മുൻപ് സംവിധായകൻ ലോകേഷ് കനകരാജ് ഒരു കുറിപ്പ് പുറത്തുവിട്ടിരുന്നു.സിനിമയിൽ പ്രവർത്തിച്ച എല്ലാവര്ക്കും സ്വപ്ന സാഫല്യത്തിന് കൂട്ട് നിന്ന വിജയ്ക്കും ഇതിൽ നന്ദി അറിയിച്ചിട്ടുണ്ട് അദ്ദേഹം. ലോകേഷിന്റെ ആക്ഷൻ സിനിമകളുടെ കൂട്ടത്തിലേക്കാണ് ലിയോയും പങ്കുചേരുക. മുൻപ് ഇറങ്ങിയ കൈതി,വിക്രം എന്നിവയുടെ അതെ നിരയിലൊരു ഗ്യാങ്സ്റ്റർ ചിത്രമാണ് ലിയോയും. എന്നാൽ സിനിമയിലെ സർപ്രൈസ് പുറത്തു വിടല്ലെന്നും കുറിപ്പിൽ ചേർത്തിട്ടുണ്ട്.

തമിഴ്നാട്ടിൽ 9 മണിക്ക് ആണ് സ്പെഷ്യൽ ഷോ നടന്നത് അയൽ സംസ്ഥാനം ആയ കേരളത്തിൽ ആദ്യ ഷോ 4 മണിക്കും രാത്രിയിൽ സ്പെഷ്യൽ ഷോകളും ഉണ്ട്. സമീപ കാലത്ത് ഇറങ്ങിയതിൽ ഏറ്റവും ഹൈപ്പ് ഉണ്ടായ ചിത്രമാണ് ലിയോ. ആദ്യ പോസ്റ്റർ മുതൽ ആരാധകർ ആവേശത്തോടെയാണ് കാത്തിരുന്നത്. സിനിമയിലെ സർപ്രൈസുകൾ ഇതുവരെ ആരും പുറത്തുവിട്ടിട്ടുമില്ല.

മാസ്‌മസാല സിനിമകൾ എന്നതിനപ്പുറം ഗ്യാങ്സ്റ്റർ സിനിമകളിലെ തരംഗങ്ങൾ ആണ് ലോകേഷ് ചിത്രങ്ങൾ. പതിവ് ചേരുവകളായ നായകന്റെ കഴിഞ്ഞ കാലവും അതിനെ ചുറ്റി പറ്റി വർത്തമാനത്തിൽ വരുന്ന പ്രശ്നങ്ങളും തന്നെയാണ് ഇവിടെയും വരുന്നത്. പക്ഷെ അത് തന്റെ സംവിധാന മികവിൽ മികച്ച കാഴ്ച അനുഭവം നൽകുന്നു എന്നതിലാണ് സംവിധായകന്റെ വിജയം. അങ്ങനെ ഒരു ലോകേഷ് യൂണിവേഴ്‌സ് സിനിമ തന്നെയാണ് നൂറു ശതമാനവും ലിയോ. എന്നാൽ ആരാധകർ കാത്തിരിക്കുന്നത് ഇതുവരെ ഉള്ളതും ഇനി ചർച്ചയിൽ ഉള്ളതുമായ എല്ലാ ചിത്രങ്ങളിലെയും നായകരും വില്ലന്മാരും ഒരുമിച്ച് എത്തുന്ന ഒരു സിനിമയ്ക്കാണ്. അത്തരത്തിൽ ഒരു ചിത്രം 3 മണിക്കൂറിനകത്ത് ചുരുക്കുക എന്നതാണ് വിഷമകരം.

ഹിമാചൽ പ്രദേശിൽ കുടുംബത്തോടൊപ്പം സമാധാനപരമായി കഴിയുന്ന പാർഥിപൻ എന്ന കഥാപാത്രമായാണ് വിജയ് ചിത്രത്തിലെത്തുന്നത്. കഫെ നടത്തിവന്നിരുന്ന പാർഥിപനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് നേരിടേണ്ടി വരുന്ന അസാധാരണ സംഭവങ്ങളെ മുൻനിർത്തിയാണ് ചിത്രം പുരോഗമിക്കുന്നത്. പാർഥിപന്റെ ഭാര്യ കഥാപാത്രമായ സത്യയെ അവതരിപ്പിച്ചിരിക്കുന്നത് തൃഷയാണ്. മകൻ സിദ്ധാർഥായി മലയാളി നടൻ മാത്യു തോമസും എത്തുന്നു.

വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട ലിയോ എന്ന ഗ്യാങ്സ്റ്റർ ആണ് പാർഥിപനെന്ന് വിശ്വസിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗുണ്ടാസംഘങ്ങൾ കണക്കുതീർക്കാൻ എത്തുന്നതോടെ ചിത്രം കൂടുതൽ ഉദ്വേഗജനകമാകുന്നു. ഇവരിൽ നിന്ന് തന്നെയും കുടുംബത്തിനേയും രക്ഷിക്കാനുള്ള പാർഥിപന്റെ പോരാട്ടമാണ് ചിത്രം. പാർഥിപന്റെ കഥയിലും. ലിയോയെക്കുറിച്ചുള്ള ഫ്ലാഷ്ബാക്കിലുമൊക്കെ ആരാധകർക്ക് ആഘോഷമാക്കാനുള്ളതെല്ലാം ലോകേഷ് ഒരുക്കി വെച്ചിട്ടുണ്ട്. അനിരുദ്ധിന്റെ സംഗീതവും എടുത്തു പറയേണ്ടതാണ്. എന്നാൽ അനിരുദ്ധിന്റെ സംഗീതം ആവർത്തനം ആണെന്ന് പരാതിപ്പെടുന്ന ആരാധകരും ഉണ്ട്. ലോകേഷ് പടങ്ങളിൽ ഇനിയും പ്രതീക്ഷ നൽകുന്ന വൻ മാസ് പ്രൊജെക്ടുകൾ ഉണ്ടെന്നിരിക്കെ കാത്തിരിപ്പുകൾക്ക് അവസാനമില്ല.