മുസ്ലിം സ്ത്രീകളെ തട്ടമൂരി അഴിഞ്ഞാടാൻ വിടില്ലെന്ന് സമസ്ത നേതാവ്; കുടുംബശ്രീ പരിപാടിയില്‍ തട്ടമൂരി പ്രതിഷേധിച്ച്‌ സാമൂഹ്യപ്രവര്‍ത്തക

കൊച്ചി: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവന വിവാദമാകുന്നു. തട്ടവും പർദ്ദയും ഇസ്ലാമികമാണെന്നും മുസ്ലിം സ്ത്രീകളെ തട്ടമൂരി അഴിഞ്ഞാടാൻ അനുവദിക്കില്ലെന്നുമുള്ള പ്രസ്താവനയാണ് വിവാദമാകുന്നത്. വിഷയത്തിൽ ഉമർ ഫൈസിക്കെതിരെ പ്രതിഷേധവുമായി സാമൂഹ്യ പ്രവർത്തക വി പി സുഹ്റ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരിക്കുകയാണ്. തട്ടം നീക്കിയാണ് വി പി സുഹ്റ തന്റെ പ്രതിഷേധം അറിയിച്ചത്.

നല്ലളം സ്‌കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പരിപാടിയിലായിരുന്നു സാമൂഹ്യ പ്രവർത്തക വി പി സുഹ്റ പ്രതിഷേധം നടത്തിയത്. പരിപാടിയിൽ അതിത്ഥിയായിരുന്ന വി പി സുഹറ തട്ടം ഊരി പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് പിടിഎ പ്രസിഡന്റ് അക്രമാസക്തനായി. ഇയാൾ വി പി സുഹ്റയെ അസഭ്യം പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി വി പി സുഹ്റ നല്ലളം പോലീസിൽ പരാതി നൽകി. സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെയാണ് താൻ പ്രതിഷേധിച്ചതെന്ന് വി പി സുഹ്റ അറിയിച്ചു. തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികൾ എന്നാണ് ഉമ്മർ ഫൈസി വിശേഷിപ്പിച്ചതെന്ന് സുഹ്റ പറഞ്ഞു. അതിനിടയാണ് പിടിഎ പ്രസിഡണ്ട് തനിക്കെതിരെ രംഗത്തെത്തിയതെന്നും ഇയാൾ തന്നെ അധിക്ഷേപിച്ചെന്നും വി പി സുഹ്റ ആരോപിച്ചു.

മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാൻ വിടാൻ കഴിയില്ലെന്നുമായിരുന്നു ഉമർ ഫൈസിയുടെ പ്രസ്താവന. പഴഞ്ചൻ എന്ന് പറഞ്ഞാലും പ്രശ്നമില്ല. സ്ത്രീകൾക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമർ ഫൈസി പറഞ്ഞിരുന്നു. തട്ടം അഴിപ്പിച്ചു എന്ന് പറയുന്നത് പുരോഗമനം അല്ല. മതാചാരങ്ങൾ കുട്ടിക്കാലം മുതൽ പഠിപ്പിക്കുന്നതാണ്. സമസ്ത ഇസ്ലാമിന്റെ കാര്യങ്ങൾ പറഞ്ഞ് കൊണ്ടിരിക്കും. ചിലർ വിവരക്കേട് കാരണം ചിലത് എഴുതി വിടുന്നുവെന്നും ഇവർ വ്യക്തമാക്കി.