തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൂഢാലോചനയുടെ ഭാഗമായാണ് വാർത്തകൾ വന്നതെന്ന് ബോധ്യപ്പെട്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇല്ലാത്ത കഥവെച്ചാണ് ആരോഗ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ഇത്തരം ഗൂഢാലോചന ആദ്യത്തേതോ ഒടുവിലത്തേതോ അല്ലെന്നും ഇതിന് പിന്നിൽ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇത്തരം വാർത്തകൾക്ക് അധികകാലം ആയുസുണ്ടാകില്ല. അവക്കെല്ലാം അൽപായുസ് മാത്രമെയുണ്ടാകൂ. ആരോഗ്യ വകുപ്പിന്റെത് മികച്ച പ്രവർത്തനമാണ്. അടുത്ത കാലത്ത് നിപ്പ വന്നപ്പോഴടക്കം നല്ല പ്രവർത്തനമാണ് ആരോഗ്യവകുപ്പും മന്ത്രിയും നടത്തിയത്. ദേശീയ അന്വേഷണ എജൻസികൾ കേരളത്തിൽ വട്ടമിട്ട് പറക്കുകയാണ്. കേന്ദ്രം കേരളത്തോട് പകയോടെയാണ് പെരുമാറുന്നത്. വർഗീയതക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്രത്തിനെതിരെ, കേന്ദ്ര നയത്തിനെതിരെ ഒരുമിച്ചു നിൽക്കാൻ ഇവിടെ നിന്നും ജയിച്ചുപോയ കോൺഗ്രസ് എംപിമാർ തയ്യാറാകുന്നില്ല. കേരളത്തിന് വേണ്ടി എതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും ഈ എംപിമാർ ശബ്ദിച്ചുവോവെന്നും മുഖ്യമന്ത്രി ചോദിച്ചു.

