കരുവന്നൂരിൽ കെട്ടിത്തിരിയുന്നവർക്ക് എ ആർ നഗറിലേക്കുള്ള വഴി അറിയാത്തത് എന്തുകൊണ്ട്: ചോദ്യവുമായി കെ ടി ജലീൽ

തിരുവനന്തപുരം: പൊതുപ്രവർത്തനം സാമ്പത്തിക തട്ടിപ്പ് നടത്തി കീശ വീർപ്പിക്കാനുള്ളതല്ലെന്ന് കെ ടി ജലീൽ. ഒരു പണിയുമെടുക്കാതെ സുഖലോലുപ ജീവിതം നയിക്കാനുള്ളതും അല്ലെന്ന് അദ്ദേഹം പറഞ്ഞു. വരവിൽ കവിഞ്ഞ സ്വത്ത് ആരിൽ കണ്ടാലും കണ്ട് കെട്ടണം. അതിൽ രാഷ്ട്രീയ പക്ഷപാതിത്തം ഒരു ഏജൻസിയും കാണിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ബിജെപി നേതാക്കൾ സുഖിച്ച് മദിച്ച് നടക്കുകയാണ്. ഒരു വേലയും കൂലിയുമില്ലാത്തവർ പോലും ആഢംബര ജീവിതം നയിക്കുന്നത് ആകാശത്ത് നിന്ന് ആരെങ്കിലും പണം കെട്ടിയിറക്കി കൊടുക്കുന്നത് കൊണ്ടല്ലല്ലോ. അതല്ല, അവർക്ക് നോട്ട് അച്ചടിക്കുന്ന കമ്പനിയിലാണോ ജോലിയെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിലെ കോൺഗ്രസ്സിലെയും ലീഗിലെയും പ്രമുഖ നേതാക്കളാരും കേന്ദ്ര സർക്കാരിനെയോ ബിജെപിയേയോ രൂക്ഷമായി എതിർത്ത് ഒരക്ഷരം ഉരിയാടുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ. സംഘ്പരിവാരങ്ങൾ നടത്തുന്ന മുസ്ലിം-കൃസ്ത്യൻ വിരുദ്ധ വേട്ടകളെ എന്താണവർ പരുഷ ഭാഷയിൽ തുറന്നെതിർക്കാത്തത്? മടിയിൽ കനമുള്ളത് കൊണ്ടുതന്നെയെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകുമോ. കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ അവിഹിത സമ്പാദ്യം നിഷ്പ്രയാസം കണ്ടെത്താനാകുമെന്ന ഭയമാണോ അവരെ അലോസരപ്പെടുത്തുന്നത്. കത്വ-ഉന്നാവോ ഫണ്ട് മുക്കിയ കേസ് ഇ.ഡിയിൽ ഉള്ളപ്പോൾ ലീഗോ യൂത്ത്‌ലീഗോ കേന്ദ്ര സർക്കാരിനെതിരെ ശബ്ദിക്കുമെന്ന് വിശ്വസിക്കുന്നതല്ലേ വങ്കത്തമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ കോൺഗ്രസ്-ലീഗ് നേതാക്കളുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രസംഗങ്ങളും എഫ് ബി പോസ്റ്റുകളും എടുത്ത് നോക്കൂ. രൂക്ഷമായി സംഘികളെ വിമർശിക്കുന്ന ഒന്നുപോലും കാണാനാവില്ല. പാർലമെന്റിന്റെ ഇരുസഭകളിലുമുള്ള ലീഗ്-കോൺഗ്രസ് എംപിമാരുടെ പ്രസംഗക്കൾ ശ്രദ്ധിച്ച് നോക്കൂ. അവർ ഒരുതരം മോദീ ഭക്തരായി മാറിയിരിക്കുന്നു. അവർക്ക് കേന്ദ്രമന്ത്രി മുരളീധരൻ ഡൽഹിയിലെ ‘കേരളത്തിന്റെ അംബാസഡറാണെന്നും അദ്ദേഹം പരിഹസിച്ചു.

ഏതാനും പുഴുക്കുത്തുകളുടെ പേരിൽ സഹകരണ പ്രസ്ഥാനം മുഴുവൻ തകർക്കാനല്ല കേന്ദ്ര ഏജൻസികൾ ശ്രമിക്കേണ്ടത്. ആ പുഴുക്കുത്ത് കണ്ടെത്തി കുറ്റക്കാരെ ശിക്ഷിക്കാനും അവരുടെ സ്വത്തുക്കൾ മുഴുവൻ കണ്ടുകെട്ടാനുമാണ്. കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയ സുരേഷ് ഗോപി, എ ആർ നഗറിൽ നിന്ന് മലപ്പുറത്തേക്ക് എന്തേ ഒരു കാൽനടജാഥ സംഘടിപ്പിക്കാത്തത്. ആയിരക്കണക്കിന് സഹകരണ സ്ഥാപനങ്ങൾ ശരിയായ ദിശയിൽ പ്രവർത്തിയുന്ന നാടാണ് കേരളം. അതിൽ ഏറ്റവുമധികം സി.പി.ഐ (എം) നിയന്ത്രണത്തിലുള്ളവയാണ്. കോൺഗ്രസിന്റെയും ലീഗിന്റെയും നിയന്ത്രണങ്ങളിലുള്ളവയും കുറവല്ല. കരുവന്നൂരും എ.ആർ നഗറും തെന്നലയും ചൂണ്ടിക്കാട്ടി എല്ലാം അങ്ങിനെയാണെന്ന് വരുത്തിത്തീർത്ത് സഹകരണ മേഖലയെ സംശയത്തിന്റെ മുനയിൽ നിർത്തുന്നത് എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാണ്. മഹത്തായ സഹകരണ പ്രസ്ഥാനത്തിന്റെ ശവക്കുഴി തോണ്ടലാണതെന്നും അദ്ദേഹം പറഞ്ഞു.

പെരുംകൊള്ളക്കാരെ വെറുതെ വിടരുത്. അവരെ സമൂഹമധ്യത്തിൽ തുറന്നുകാട്ടണം. ഫലപ്രദമായ അന്വേഷണം സംസ്ഥാന സർക്കാർ തന്നെ നടത്തുമ്പോൾ അതിൽ ഇടംകോലിടാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത് കുറ്റവാളികളെ രക്ഷപ്പെടാനാണ് സഹായിക്കുക. കരുവന്നൂരിൽ സർക്കാർ നടത്തിയ അന്വേഷണങ്ങളുടെ വിശദ വിവരങ്ങൾ മുഖ്യമന്ത്രി തന്നെ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയതാണ്. കയ്യും മനസ്സും ശുദ്ധമാണെങ്കിൽ ഒരു തമ്പുരാനെയും കൂസാതെ നമുക്ക് മുന്നോട്ടു പോകാം. അന്വേഷണ ഏജൻസികളുടെ മുന്നിലേക്ക് അവനവന്റെ സ്വത്തുവഹകളുടെ പട്ടികയും ബാങ്ക് അക്കൗണ്ടുകളിലെ ക്രയവിക്രയ വിവരങ്ങളും വലിച്ചെറിഞ്ഞ് കൊടുക്കാൻ തന്റേടമുണ്ടെങ്കിൽ ഒരാളുടെയും രോമത്തിൽ തൊടാൻ ആർക്കും കഴിയില്ല. സഖാക്കൾക്ക് അതിനുള്ള നെഞ്ചുറപ്പുണ്ട്. സഖാവ് എ.സി മൊയ്തീന്റെയും സഖാവ് കണ്ണന്റെയും പതറാത്ത വാക്കുകൾ അതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇ.ഡിയും വാർത്താമാധ്യമങ്ങളും കമ്മ്യൂണിസ്റ്റ് വിരുദ്ധത കൈമുതലാക്കി നടത്തുന്ന തീർത്തും തെറ്റായ പ്രചാരവേലകൾ കേരളത്തിൽ വിലപ്പോവില്ല. കരുവന്നൂരിൽ കെട്ടിത്തിരിയുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധർക്ക് എ.ആർ നഗറിലേക്കുള്ള വഴി എന്തുകൊണ്ടാണ് തിരിയാത്തത്. ഇടതുപക്ഷത്തിനും സിപിഎമ്മിനും എതിരെയുള്ള ലീഗ് നേതാക്കളുടെയും അവരുടെ സൈബർ പോരാളികളുടെയും ഉറഞ്ഞുതുള്ളൽ കണ്ട് സഹിക്കാത്തത് കൊണ്ടാണ് ഇക്കാര്യം ചോദിക്കേണ്ടിവന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയോട് രാഷ്ട്രീയ എതിർപ്പാകാം. എന്നാൽ അത് അന്ധമായ മതവിരോധമാക്കി മാറ്റാൻ നോക്കുന്ന ലീഗ് തീകൊള്ളികൊണ്ട് തല ചൊറിയുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുസ്ലിം വിരുദ്ധ പക്ഷത്ത് നിർത്തിയിട്ട് എന്ത് നേട്ടമാണ് അവർ സമുദായത്തിന് ഉണ്ടാക്കാൻ പോകുന്നത്? സഖാക്കളുടെ പുറത്ത് ഇസ്ലാം വിരുദ്ധ ചാപ്പ കുത്തി ഏത് ആലയിലേക്കാണ് ലീഗും ലീഗിന് ഓശാന പാടുന്നവരും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കൊണ്ടുപോകുന്നതെന്നും ജലീൽ അഭിപ്രായപ്പെട്ടു.

ഉപ്പ് തിന്നവർ വെള്ളം കുടിക്കും. വെള്ളം കുടിക്കണം. വെള്ളം കുടിച്ചേ പറ്റൂ. അത് കരുവന്നൂരിലായാലും എ ആർ നഗറിലായാലും തെന്നലയിലായാലും. ഒരു കുറ്റവാളിയേയും ഇടതുപക്ഷ സർക്കാർ സംരക്ഷിക്കില്ല. സാധാരണക്കാരന്റെ സാമ്പത്തിക വിനിമയത്തിന്റെ ജീവവായുവായ സഹകരണ പ്രസ്ഥാനം നീണാൽവാഴട്ടെ. അതിലെ പുഴുക്കുത്തുകൾ നേർവഴിക്ക് നടത്തപ്പെടട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.