കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സഹകരണ സ്ഥാപനങ്ങൾ ജാഗ്രത കാണിക്കണമെന്ന് സ്പീക്കർ

കണ്ണൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരണവുമായി സ്പീക്കർ എഎൻ ഷംസീർ. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സഹകരണ സ്ഥാപനങ്ങൾ ജാഗ്രത കാണിക്കണം. അടിക്കാൻ വടി നമ്മൾ തന്നെ ചെത്തിയിട്ട് കൊടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂർ പട്ടുവം സഹകരണ ബാങ്കിന്റെ ക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണ മേഖലയെ തകർക്കാൻ ദുഷ്ടലാക്കോടെ ചിലർ രംഗത്ത് വരികയാണ്. എല്ലാ നല്ല കാര്യങ്ങളിൽ നിന്നും മാറി നടക്കുന്ന ചിലരുണ്ടാവും. അവരുടെ പ്രചാരണത്തിന്റെ ഭാഗമായി സഹകരണ മേഖലയിൽ ആകെ കുഴപ്പമാണെന്ന് പറയാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.

വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവാറുണ്ട്. അതോടെ വാണിജ്യ ബാങ്കുകളിലാകെ കുഴപ്പമാണെന്ന് പറയാനാവുമോ. കേരളത്തെ തകർക്കണം എന്ന് ചിന്തിക്കുന്നവർ കേളത്തിന്റെ വളർച്ചയുടെ ഭാഗമായ സഹകരണ മേഖലയെ ലക്ഷ്യമിടുകയാണ്. അന്വേഷണമെന്ന് പറഞ്ഞ് പുകമറ സൃഷ്ടിക്കുന്നു. ചിലയിടങ്ങളിൽ പാതിര വരെ കുത്തിയിരുന്ന് പരിശോധന നടത്തുന്നു. സഹകരണ മേഖലയിൽ അവതിപ്പും സംശയവുമുണ്ടാക്കാനാണ് ശ്രമം. സഹകരണമേഖലയുടെ വിശ്വാസ്യത തകർക്കാൻ നേരത്തെയുണ്ടായ നീക്കങ്ങളുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.