തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും സിപിഎം നേതാക്കൾക്കുമെതിരെ കള്ള പ്രചാരവേല നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാന സഹകരണ മേഖലയിലെ ഇഡി പരിശോധനയും ആ രൂപത്തിലാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനം എല്ലാ മേഖലയിലും ഇടപെടുന്നുണ്ട്. സഹകരണ മേഖലയെ ഒതുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരുവന്നൂരിൽ സംസ്ഥാന സർക്കാർ സമഗ്ര അന്വേഷണം നടത്തിയതാണ്. ഇതിന് ശേഷം പാർട്ടിക്ക് ബന്ധമുണ്ടെന്ന് തെളിവുണ്ടെന്ന് വരുത്തിത്തീർക്കാൻ ഇഡി ഉദ്യോഗസ്ഥർ ശ്രമിക്കുകയാണ്. ഇഡി ഉദ്യോഗസ്ഥർ എ സി മൊയ്തീൻ ചാക്കിൽ പണം കെട്ടി കൊണ്ടുപോകുന്നത് കണ്ടുവെന്ന് പറയാൻ കൗൺസിലർമാരെ മർദ്ദിക്കുകയാണ്. ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തുന്നത്. മകളുടെ വിവാഹ നിശ്ചയം പോലും നടക്കില്ലെന്ന് അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
സർക്കാർ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. വേണ്ട മാറ്റങ്ങൾ വരുത്തും. എല്ലാ വകുപ്പും നല്ല രീതിയിലാണ് പോകുന്നത്. അധികാര കേന്ദ്രമാകാനുള്ള നീക്കം എല്ലാ തലത്തിലുമുണ്ട്. സ്വയം വിമർശനം നടത്തുന്ന കാര്യങ്ങൾ മാധ്യമങ്ങളോട് പറയാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായത് കളള പ്രചാരണമാണ് നടക്കുന്നതെന്ന കാര്യത്തിൽ തർക്കമില്ല. വിശദമായി പരിശോധിച്ച ശേഷമാണ് പാർട്ടി തീരുമാനത്തിലെത്തിയത്. സഹകരണ മേഖലയിൽ ആക്ഷേപം ഒറ്റപ്പെട്ടതാണെന്നും അദ്ദേഹം അറിയിച്ചു.
കരുവന്നൂരിൽ സിപിഎമ്മിന് ഒന്നും മറച്ചുവെക്കാനില്ല. നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ ശ്രമം നടക്കുന്നുണ്ട്. കരുവന്നൂരിന്റെ പേരിൽ സഹകരണ മേഖല മുഴുവൻ അഴിമതിയാണെന്ന് പറയാൻ കഴിയില്ല. എല്ലാവർക്കും വീട് എന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകണം. കെ ഫോൺ, എഐ ക്യാമറകൾ യാഥാർത്ഥ്യമായത് നേട്ടമാണ്. ദേശീയപാതാ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ പണം നൽകാതെ സംസ്ഥാന സർക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ പരിധി വെട്ടിക്കുറയ്ക്കുന്നത് കേരളത്തിലെ ജനങ്ങൾക്കെതിരായ യുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

