ഐ ജി ലക്ഷ്മണിന് ഹൈകോടതിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിലാണ് ഐ ജി ലക്ഷ്മണിനു ഹൈക്കോടതിയുടെ വിമർശനം. ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിനു തുല്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ആരോപണം പിൻവലിക്കാനുള്ള ഹർജി പരിഗണിച്ചപ്പോഴായിരുന്നു വിമർശനം. ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിച്ച് രക്ഷപെടാൻ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കി. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാഗ്മൂലം പിൻവലിച്ച് പുതിയത് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അല്ലെങ്കിൽ കനത്ത പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവർത്തിക്കുന്നു എന്ന ഗുരുതര ആരോപണമാണ് ഐ ജി ലക്ഷ്മൺ ഹർജിയിൽ ഉന്നയിച്ചത്. ഈ അധികാര കേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ പോലും മധ്യസ്ഥത വഹിക്കുന്നുണ്ട് എന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തന്റെ അറിവോടെ അല്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തതാണെന്നുമായിരുന്നു ഐ ജി പിന്നീട് പറഞ്ഞത്. ആദ്യത്തെ അഭിഭാഷകനെ മാറ്റിയാണ് ലക്ഷ്മൺ ഹർജിയിലെ ആരോപണങ്ങൾ പിൻവലിക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

