ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഉടൻ ചേരും. സെപ്തംബർ 23നാണ് യോഗം ചേരുക. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് എട്ടംഗ ഉന്നതതല സമിതിയുടെ യോഗം ചേരുന്നത്.
കേന്ദ്രം സമിതി രൂപീകരിച്ചത് ലോക്സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് ശുപാർശകൾ നൽകാനാണ്.
ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആയിരുന്ന എൻ.കെ സിങ്, ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ സുബാഷ് കശ്യപ്, സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി തുടങ്ങിയവരും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
സമിതിയുടെ സെക്രട്ടറി കേന്ദ്ര നിയമ സെക്രട്ടറി നിതേൻ ചന്ദ്ര ആണ്. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ സമിതിയുടെ യോഗങ്ങളിൽ പങ്കെടുക്കും.

