മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് കഴിഞ്ഞ ദിവസം മുതൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഒന്നിനും വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോഴിതാ മന്ത്രി സഭാ പുനസംഘടനയുമായി വ്യക്തത വരുത്തിയിരിക്കുകയായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്തകളിൽ മന്ത്രി വീണജോർജിനെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റി സ്പീക്കർ സ്ഥാനം നൽകും എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ആ വാർത്ത തെറ്റാണെന്നാണ് ഇ പി ജയരാജൻ പറയുന്നത്. മന്ത്രി വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ഇതുവരെ ഇക്കാര്യത്തെ കുറിച്ച് യാതൊരു ചർച്ചകളും നടത്തിയിട്ടില്ല ഇത് സംബന്ധിക്കുന്ന വിവരങ്ങളൊന്നും തന്നെ തീരുമാനിച്ചിട്ടുമില്ല എന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി.
കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ മന്ത്രിമാരെല്ലാം നല്ല നിലയിൽ പ്രവർത്തിക്കുന്നവരും കേരളത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നരുമാണ് കേരളത്തിന്റെ വികസനത്തെ ഇല്ലായ്മ ചെയ്യാനും വികസനമില്ലെന്ന് സ്ഥാപിക്കാനും മന്ത്രിമാർ കഴിവില്ലാത്തവരാണെന്ന് സ്ഥാപിച്ചെടുക്കാൻ ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇ.പി ആരോപിച്ചു. കേരളത്തിലെ ആരോഗ്യ മന്ത്രി കഴിവുറ്റതാണെന്നും നിപ പ്രതിരോധം നല്ല നിലയിൽ തന്നെ പുരോഗമിക്കുന്നുണ്ടെന്നും ഇ.പി ജയരാജൻ വിലയിരുത്തി.
എൽഡിഎഫ് സർക്കാർ 2021 ൽ അധികാരത്തിൽ വന്നപ്പോൾ ചില ധാരണകളുണ്ടായിരുന്നു. രണ്ടര വർഷം കഴിഞ്ഞ്, ഇപ്പോഴത്തെ കണക്ക് പ്രകാരം നവംബറോടെയാകും ധാരണ പ്രകാരമുള്ളവരെ മന്ത്രിമാരാക്കുന്നത് എന്നദേഹം വ്യക്തമാക്കി. എന്നാൽ സിപിഐഎമ്മിന്റെ മന്ത്രിമാരുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബറിൽ നടക്കാൻ പോകുന്ന പുനഃസംഘടനയിൽ ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിലും , ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ആന്റണി രാജുവും മന്ത്രി സ്ഥാനത്ത് നിന്ന് മാറും. പകരം മുൻ ധാരണ പ്രകാരം കെ.ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലെത്തുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. എല്ലാ ഘടകകക്ഷികൾക്കും തുല്യ പരിഗണനയുള്ള മുന്നണിയാണ് എൽഡിഎഫെന്നും ഇ.പി ജയരാജൻ പറഞ്ഞു. കഴിഞ്ഞ ദിവസം പുനസംഘടനയുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നതിന് പിന്നാലെ എംഎൽഎമാർ മന്ത്രി പദത്തിനായി രംഗതെത്തിയിരുന്നു. തോമസ് കെ തോമസ് എംഎൽഎ, കോവൂർ കുഞ്ഞുമോൻ തുടങ്ങിയവർ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുന്നു.
അതിനിടെ എൽജെഡി മന്ത്രിസ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ചാലും കിട്ടാൻ സാധ്യതയില്ല എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എൽഡിഎഫ് യോഗത്തിൽ മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ എൽജെഡി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ നേരത്തെയുള്ള തീരുമാനത്തിൽ യോതൊരു മാറ്റവും വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് എൽഡിഎഫ് നേതൃത്വം ഇപ്പോഴുള്ളത്.

