ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു.

നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോവാദി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ റോഡില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്നമംഗലം ഫസ്റ്റം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഒന്നരമാസമായി ജയിലില്‍ ആയിരുന്നു ഗ്രോ വാസു.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണു കോടതി വിധി പറഞ്ഞത്. ഐപിസി 283, 143, 147 വകുപ്പുകള്‍ പ്രകാരം കേസ് നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി. സര്‍ക്കാരിന് നല്‍കിയ ഇരുട്ടടിയാണ് കോടതിവിധിയെന്ന് ഗ്രോ വാസുവിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 20 പ്രതികളുള്ള കേസില്‍ 17 പ്രതികളെ കോടതി വെറുതെ വിട്ടു.കേസിലെ കൂട്ടുപ്രതികളെല്ലാം 200 രൂപ പിഴയടച്ച് കോടതി നടപടികൾ അവസാനിപ്പിച്ചപ്പോൾ ഗ്രോ വാസു അതിന് തയ്യാറായില്ല. കോടതിയിൽ കേസ് പരിഗണിച്ചപ്പോഴൊന്നും ഹാജരായതുമില്ല. തുടർന്ന് കോടതി വാറണ്ടായാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.ഗ്രോ വാസു ജാമ്യമെടുക്കാനോ പിഴയടയ്ക്കാനോ തയാറായില്ല. തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു കോഴിക്കോട് സബ് ജയിലിലേക്ക് മാറ്റുകയായിരന്നു. ജൂലൈ 29നാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. കേസ് പരിഗണിച്ചപ്പോഴൊന്നും താന്‍ തെറ്റ് ചെയ്തില്ലെന്ന വാദത്തില്‍ നിന്ന് വാസു പിന്നോട്ട് പോയില്ല.കോഴിക്കോട് മെഡിക്കൽ കോളേജിൽ വഴി തടസപ്പെടുത്തിയതിൽ ആരാണ് പരാതിക്കാരെന്ന് ചോദിച്ച ഗ്രോ വാസു മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതാണെന്നും കുറ്റപ്പെടുത്തിയിരുന്നു.