500 കോടി നേടി ജവാൻ : ഇന്ത്യൻ ചിത്രത്തിനു ആദ്യ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ്

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കലക്‌ഷനുമായി ‘ജവാൻ’. ആദ്യ ആഴ്ചയിലെ ആഗോള കലക്‌ഷൻ 520.79 കോടിയാണ്. അണിയറ പ്രവർത്തകർ തന്നെയാണ് കലക്‌ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. ഇതുവവരെയുള്ള കണക്കനുസരിച്ച് ഒരു ഇന്ത്യൻ ചിത്രത്തിനു ആദ്യ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണ് ജവാൻ സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത ഷാരുഖ് ഖാന്റെ തന്നെ ചിത്രമായ പഠാന്റെ റെക്കോർഡും ജവാന്‍ തകർതിരിക്കുകയാണ്. റിലീസ് ചെയ്ത വ്യാഴാഴ്ച 65 കോടി, വെള്ളി 46 കോടി, ശനി 68 കോടി, ഞായറാഴ്ച 71 കോടി എന്നിങ്ങനെയാണ് ഹിന്ദിയിൽ നിന്നും ചിത്രം വാരിക്കൂട്ടിയത്. ഇതോടെ ഏറ്റവും വേഗത്തിൽ 250 കോടി കടക്കുന്ന ഹിന്ദി ചിത്രമായി ജവാൻ മാറി.
തമിഴില്‍ നിന്നും തെലുങ്കിൽ നിന്നും നാല് ദിവസത്തെ കലക്‌ഷൻ 34 കോടിയാണ്.

ഇതോടെ നാല് സിനിമകൾ നൂറ് കോടി ക്ലബ്ബിലെത്തിക്കുന്ന സംവിധായകനായി അറ്റ്‌ലി മാറി. വിജയ്‌യെ നായകനാക്കി അറ്റ്‍ലി സംവിധാനം ചെയ്ത തെറി, മെർസൽ, ബിഗിൽ എന്നീ സിനിമകൾ ബോക്സ്ഓഫിസിൽ നൂറ് കോടി കടന്നിരുന്നു അതിന് പിന്നാലെയാണ് അരങ്ങേറ്റ ബോളിവുഡ് ചിത്രം കൂടിയായ ജവാനും ആ പട്ടികയിൽ ഇടം നേടിയത്.

കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ ചിത്രം വമ്പൻ കളക്ഷൻ ആണ് നേടിയിട്ടുള്ളത്. നയൻ‌താര, വിജയ് സേതുപതി, പ്രിയാമണി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. കാമിയോ റോളിൽ ദീപിക പദുകോനും എത്തിയിരുന്നു. തമിഴിലും മലയാളത്തിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ചിത്രം ബ്ലോക്ക്‌ബസ്റ്ററായി ബോക്സ്ഓഫിസ് കീഴടക്കുകയാണ്.

ഏകദേശം 10,000 സ്‌ക്രീനുകളിലാണ് ജവാൻ റിലീസ് ചെയ്തതും. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സിനിമ ഇത്രയധികം സ്ക്രീനുകളിൽ പ്രദർശനത്തിനെത്തുന്നത്.