ജി 20 വേദിയിൽ പ്രധാന മന്ത്രിയുടെ പോഡിയത്തിൽ കുറിച്ചിരിക്കുന്നത്,’ഭാരത്’

പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡൽഹിയില്‍ തുടക്കമാകുമ്പോൾ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപം കൺവെൻഷൻ സെന്ററിൽ 19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളുമാണ് ഇതിൽ പങ്കെടുക്കുക. പുതിയ ലോകക്രമത്തിനു സാക്ഷ്യം വഹിക്കുകയാണെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആഫ്രിക്കൻ യൂണിയന് ജി 20 യിൽ സ്ഥിരാംഗത്വം നൽകി. അതേസമയം ജി 20 വേദിയിൽ പ്രധാനമന്ത്രിയുടെ പോഡിയത്തിൽ ‘ഭാരത്’ എന്നാണ് കുറിച്ചിരിക്കുന്നത്.
9.30-ഓടെ ജി20 ഉച്ച കോടിയുടെ അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി ലോക നേതാക്കളെ സ്വീകരിച്ചു. ഉദ്ഘാടനത്തിന് ശേഷം ‘ഒരുഭൂമി’ എന്ന വിഷയത്തിൽ ചർച്ച നടക്കും. ഉച്ചയ്ക്ക് ശേഷം ‘ഒരു കുടുംബം’ എന്ന വിഷയത്തിലും ചർച്ച നടക്കും. ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. സെഷനുകൾക്കു ശേഷം ഉഭയകക്ഷി ചർച്ചകൾക്കായി മുക്കാൽ മണിക്കൂർ മാറ്റിവച്ചിട്ടുണ്ട്. ഞായറാഴ്ച സമാപനയോഗത്തിനു പിന്നാലെ ജി20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയുണ്ടാകാം. ഉച്ചകോടിക്കു മുന്നോടിയായി നടന്ന ഷെർപ- ഫിനാൻസ് ഡെപ്യൂട്ടീസ് യോഗത്തിലാണു പ്രസ്താവനയുടെ കരടുരൂപം അന്തിമമാക്കുന്നത്. ഒത്തുതീർപ്പുണ്ടായാൽ രാഷ്ട്രത്തലവന്മാരുടെ അംഗീകാരത്തോടെ പ്രസ്താവന പുറത്തിറക്കും. തുടർന്നു വാർത്താസമ്മേളനം. അടുത്ത വർഷം അധ്യക്ഷപദവി അലങ്കരിക്കുന്ന ബ്രസീലിന് പ്രതീകാത്മകമായി ഇന്ത്യ ജി20 ബാറ്റൺ കൈമാറും. സമ്മേളനത്തിന്റെ സ്മരണയ്ക്കായി രാഷ്ട്രത്തലവന്മാർ വൃക്ഷത്തൈ നടും