ഇടുക്കിയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ പുനരധിവസിപ്പിക്കണം : എം എം മണി

അടിമാലി : ശാന്തൻപാറയിലെ സിപിഎം ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കോടതിക്കെതിരെ മുൻ മന്ത്രി എം എം മണി. ഇടുക്കിയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ പുനരധിവസിപ്പിക്കാന്‍ ഉത്തരവിടണം. അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണം. പരാതി കേള്‍ക്കാന്‍ കോടതി തയ്യാറാകണമെന്നും ആവശ്യപ്പെട്ട അദ്ദേഹം ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതുമെന്നും വ്യക്തമാക്കി. മൂന്നാറിലെ പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

കലക്ടറുടെ നിര്‍മ്മാണ നിരോധന ഉത്തരവ് ജനപ്രതിനിധികളോട് ആലോചിക്കാതെയാണ്. ഇടുക്കിയിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാരിനെതിരെയും പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലെ ജനങ്ങളെ പീഡിപ്പിക്കുന്ന നിലപാടുകള്‍ കോടതികള്‍ തിരുത്തണം. കോടതിയില്‍ ഉള്ളവര്‍ ഉള്‍പ്പെടെ നല്ല ചായ കുടിക്കുന്നത് ഇടുക്കിയിലെ ചായപ്പൊടി കൊണ്ടാണ്. പരാമര്‍ശങ്ങളുടെ പേരില്‍ തൂക്കിക്കൊന്നാലും പേടിയില്ലെന്നും എംഎം മണി കൂട്ടിച്ചേർത്തു.

സിപിഎം നേതാക്കളുടെ പരസ്യപ്രസ്താവനകളിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇനി ഇനി പരസ്യ പ്രസ്താവന നടത്തിയാൽ നീതിനിർവഹണത്തിലുള്ള ഇടപെടലായി കാണേണ്ടിവരുമെന്നു കോടതി മുന്നറിയിപ്പും നൽകിയിരുന്നു.