പുതുപ്പള്ളിയിൽ ജെയ്ക്ക് വിജയിക്കും പ്രതീക്ഷയുണ്ടെന്ന് എംവി ഗോവിന്ദൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആവേശകരമായ പോളിംഗാണ് രേഖപ്പെടുത്തുന്നത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളിയിൽ എല്ലാ മുന്നണികളും പ്രതീക്ഷയർപ്പിച്ചാണ് നിലകൊള്ളുന്നത്. ഇപ്പോൾ പുതുപ്പള്ളിയിലെ മുന്നണിയുടെ പ്രതീക്ഷ വ്യക്തമാക്കിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുതുപ്പള്ളിയിലെ മികച്ച പോളിംഗിൽ പ്രതീക്ഷയുണ്ടെന്നും ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് വിജയിക്കുമെന്നും മണ്ഡലത്തിൽ ജനങ്ങൾ ഉത്സവ പ്രതീതിയിൽ വോട്ട് ചെയ്യുന്നു. ഇത് ജെയ്ക്കിന് നല്ല പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻചാണ്ടി എംഎൽഎയായി തുടർന്ന 53 വർഷത്തിന് ശേഷം ചാണ്ടി ഉമ്മന് ഈസി വാക്കോവറാണ് യുഡിഎഫ് ആദ്യം പ്രതീക്ഷിച്ചത്. എന്നാൽ മണ്ഡലത്തിൽ വികസനം ചർച്ചയായതോടെ ആ സാഹചര്യം മാറി ഇടത് അനുകൂല സാഹചര്യങ്ങളുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളാ കോൺഗ്രസ് ബിയുടെ കൈവശമുണ്ടായിരുന്ന മുന്നോക്ക വികസന കോർപറേഷൻ ചെയർമാനെ അറിയിപ്പില്ലാതെ മാറ്റിയ നടപടിയിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഘടകക്ഷികളുടെ കയ്യിലുള്ള സീറ്റുകളൊന്നും പിടിച്ച് വാങ്ങാൻ സിപിഎം ഉദ്ദേശിക്കുന്നില്ല. ഘടകകക്ഷികളുടെ സ്ഥാനം പിടിച്ചെടുക്കുകയുമില്ല. ഭരണപരമായ നിലപാട് പാർട്ടി അറിയണമെന്നില്ല. മുന്നോക്ക കമ്മീഷനുമായി ബന്ധപ്പെട്ട് എന്തുണ്ടായെന്ന് പരിശോധിക്കാം. തെറ്റുണ്ടായെങ്കിൽ തിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

പുതുപ്പള്ളി ഇലക്ഷനെ ബാധിച്ചേക്കുമെന്ന ഭീതിയിലാണ് കരുവന്നൂർ കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീൻ ഇഡിക്ക് മുന്നിലിതുവരെ എത്താതിരുന്നതെന്ന വാദം അദ്ദേഹം തള്ളി. എസി മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജാരാകുമെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു. ഇത് വരെ ഹാജരാകാതിരുന്നത് നിയമസഭാ കമ്മിറ്റി അടക്കം മറ്റ് കാര്യങ്ങൾ ഉള്ളതിനാലാണെന്നും വിശദീകരിച്ചു