തിരുവനന്തപുരം: ഇന്ത്യയെന്ന ആശയവും പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയും ഭരണഘടനാ മൂല്യങ്ങളും കനത്ത ഭീഷണി നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ ഭീഷണിയെ കൂടുതൽ രൂക്ഷമാക്കുന്നതാണ് ഇപ്പോൾ സംഘപരിവാർ ഉയർത്തുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ സംവിധാനത്തിന് തുരങ്കം വെച്ച് കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് സംഘപരിവാറിന്റേതെന്ന് അദ്ദേഹം വിമർശിച്ചു.
തങ്ങൾക്ക് ഹിതകരമല്ലാത്ത സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തി കുറുക്കുവഴിയിലൂടെ സംസ്ഥാന ഭരണം കയ്യാളാനുള്ള നീക്കമാണിത്. ഇന്ത്യൻ പാർലമെന്ററി സംവിധാനത്തിന്റെ നെടുംതൂണുകളിൽ ഒന്നായ രാജ്യസഭയുടെ പ്രസക്തിയെ തന്നെ സംഘപരിവാർ ഇതിലൂടെ ചോദ്യം ചെയ്യുകയാണ്. വ്യത്യസ്ത ഘട്ടങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കക്ഷി നിലകളാണ് രാജ്യസഭയിലെ പ്രാതിനിധ്യത്തെ നിരന്തരം പുതുക്കുന്നത്. ലോകസഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേ സമയം നടക്കുന്നതുവഴി രാജ്യസഭയുടെ രാഷ്ട്രീയ വൈവിദ്ധ്യ സ്വഭാവം ഇല്ലാതായി മാറുകയാണ് ചെയ്യുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വർഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയഭീതിയിൽ നിന്നാണ് സംഘപരിവാർ തിടുക്കത്തിൽ ഇത്തരമൊരു നീക്കത്തിലേക്കെത്തിയതെന്ന് വ്യക്തമാണ്. ഈ സംസ്ഥാനങ്ങളിൽ തിരിച്ചടിയുണ്ടായാൽ അത് വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെ ബാധിക്കുമെന്നും എൻഡിഎക്ക് പിടിച്ചു നിൽക്കാനാവില്ലെന്നുമുള്ള രാഷ്ട്രീയ യാഥാർത്ഥ്യമാണ് സംഘപരിവാറിനെ പരിഭ്രാന്തരാക്കിയത്. എന്നാൽ സംഘപരിവാർ ആഗ്രഹിക്കുന്നതുപോലെ രാജ്യത്തെ തെരഞ്ഞെടുപ്പ് വ്യവസ്ഥ പൊളിച്ചെഴുതാൻ ഇന്ത്യൻ ഭരണഘടനയും പാർലമെന്ററി ജനാധിപത്യ ക്രമവും അനുവദിച്ചു കൊടുക്കില്ല എന്നത് നിസ്തർക്കമായ കാര്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ജനാധിപത്യ രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സംഘപരിവാർ ശ്രമങ്ങൾ എല്ലാ അർത്ഥത്തിലും എതിർക്കപ്പെടേണ്ടതുണ്ട്. ഭരണഘടനാമൂല്യങ്ങളെ കാറ്റിൽ പറത്തി പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിലെ വൈവിദ്ധ്യ സ്വഭാവത്തെ ഇല്ലാതാക്കാൻ ഉന്നം വെച്ചുള്ള ഇത്തരം നടപടികൾക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

