തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിനുനേരെ ഉയർന്ന വധഭീഷണിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉദയനിധി. തനിക്ക് നേരെ ഉയർന്ന വധഭീഷണിയെ പുശ്ചിച്ചുതള്ളിയാണ് ഉദയനിധി സ്റ്റാലിൻ മറുപടി നൽകിയത്. തമിഴ്നാടിനു വേണ്ടി സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കിയ വ്യക്തിയുടെ കൊച്ചുമകനാണ് താനെന്നും, ഇത്തരം ഭീഷണികളൊന്നും തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും ഉദയനിധി പ്രതികരിച്ചു.
സനാധന ധർമ്മവുമായി ബന്ധപ്പെട്ട് ഉദയനിധി നടത്തിയ പരാമർശത്തെ തുടർന്ന് ഉദയനിധിയെ വധിക്കുന്നവർക്ക് 10 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഉത്തർപ്രദേശിൽനിന്നുള്ള പരമഹംസ ആചാര്യ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ചിത്രം വാളിൽ കോർത്തു കത്തിച്ച ശേഷമായിരുന്നു പ്രഖ്യാപനം. ഉദയനിധി സ്റ്റാലിന്റെ ശിരസ് ഛേദിച്ച് അതുമായി എന്റെയടുത്ത് വരുന്നവർക്ക് ഞാൻ 10 കോടി രൂപ നല്കും. ആരും അതിനു തയാറാകുന്നില്ലെങ്കിൽ, ഞാൻ തന്നെ അയാളെ കണ്ടെത്തി കൊലപ്പെടുത്തും എന്നായിരുന്നു പരമഹംസ ആചാര്യയുടെ വാക്കുകൾ.
എന്നാൽ 10 കോടിയുടെ ആവശ്യമില്ല അതിന് വെറും 10 രൂപയുടെ ചീർപ്പ് മതിയാകുമെന്നാണ് എന്റെ അഭിപ്രായം എന്ന് ഉദയനിധി സ്റ്റാലിൻ പരിഹസിച്ചു. ഇത്തരം ഭീഷണികളൊന്നും ഞങ്ങളെ സംബന്ധിച്ച് പുതിയതല്ല. ഞങ്ങൾ ഇത്തരം ഭീഷണികളെ ഭയപ്പെടുന്നവരുമല്ല. തമിഴ്നാടിനു വേണ്ടി തന്റെ ശിരസ് റെയിൽവേ ട്രാക്കിൽ വയ്ക്കാൻ മടിക്കാതിരുന്ന ഒരു കലാകാരന്റെ കൊച്ചുമകനാണ് ഞാൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ കൊച്ചുമകനുമാണ് ഉദയനിധി സ്റ്റാലിൻ.

