ന്യൂഡൽഹി: ചൈനയോട് ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യയുടെ ഭൂഭാഗങ്ങൾ ഉൾപ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയ സംഭവത്തിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. സംഭവത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ചൈനയെ നയതന്ത്ര മാർഗത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചത്. ചൈനയുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾ അതിർത്തിയുമായി ബന്ധപ്പെട്ട തർക്കങ്ങളെ സങ്കീർണമാക്കാൻ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അതിർത്തിക്കുള്ളിലുള്ള പ്രദേശത്തേക്കുറിച്ചുള്ള ചൈനയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഇന്ത്യ തള്ളിക്കളയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ അരുണാചൽ പ്രദേശ്, 1962-ലെ യുദ്ധത്തിൽ പിടിച്ചടക്കിയ അക്‌സായ് ചിൻ എന്നീ പ്രദേശങ്ങൾ അടക്കമുള്ളവ രാജ്യത്തിന്റെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടാണ് ചൈന തങ്ങളുടെ പുതിയ ഭൂപടം പുറത്തിറക്കിയത്. ചൈന ദക്ഷിണ ടിബറ്റ് എന്നവകാശപ്പെടുന്ന ഭാഗമാണ് ഇന്ത്യയുടെ അരുണാചൽ പ്രദേശ്. തർക്കം നിലനിൽക്കുന്ന തയ്വാൻ, നയൻ ഡാഷ് ലൈൻ തുടങ്ങിയ പ്രദേശങ്ങളും ചൈന പുറത്തിറക്കിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദേശകാര്യമന്ത്രി എസ് ജയശങ്കറും വിഷയത്തിൽ പ്രതികരണം നടത്തിയിരുന്നു. അവരുടേതല്ലാത്ത പ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈന ഭൂപടങ്ങൾ പുറത്തിറക്കാറുണ്ട്. അത് അവരുടെ പണ്ടുതൊട്ടേയുള്ള ശീലമാണ്. ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയ ഭൂപടങ്ങൾ പുറത്തിറക്കുന്നതിലൂടെ അവർക്കൊരു മാറ്റവും വരുത്താനാകില്ലെന്നും അദ്ദേഹം അറിയിച്ചു. നമ്മുടെ ഭൂപ്രദേശത്തെ സംബന്ധിച്ച് കൃത്യമായ ധാരണ സർക്കാരിനുണ്ട്. മറ്റുള്ളവരുടെ പ്രദേശങ്ങൾ സ്വന്തമാക്കി ചിത്രീകരിച്ച് ചൈന അസംബന്ധ വാദങ്ങൾ ഉന്നയിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.