കേരളത്തിന് കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ നടപടി ആലോചിക്കുന്നു; ധനമന്ത്രി

തിരുവനന്തപുരം : കേരളത്തിന് അർഹമായ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതിനെ പറ്റി സംസാരിക്കാതെ കേരളം പൂർണ്ണമായും കടക്കെണിയിൽ വീണുപോയെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് പറയുമ്പോൾ സെക്രട്ടറിയേറ്റ് കൂടിയെ ഇനി വിൽക്കാനുള്ളൂവെന്ന കോൺഗ്രസ് ഭാഷ്യം ശരിയല്ലെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതിനെതിരെയുള്ള നിയമനടപടി അഭിഭാഷകനുമായി ചേർന്ന് ആലോചിക്കുന്നതായി ധനമന്ത്രി വ്യക്തമാക്കി. കേന്ദ്രം സ്വീകരിച്ച നിലപാടാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ മോശമാക്കിയതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.

‘സർക്കാർ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണം ഈ മാസം കഴിഞ്ഞ് പിൻവലിക്കും. ഓണക്കാലത്ത്ബില്ലുകൾ അധികം എത്തുമെന്ന് കരുതിയാണ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയത്. ട്രഷറിയിൽ നിന്ന് നിത്യ ചെലവുകൾക്കുള്ള ബില്ലുകളുടെ പരിധി 5 ലക്ഷം ആക്കി ഉയർത്തിയിരുന്നു. നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മുൻ വർഷത്തേക്കാൾ കൂടുതൽ തുക ഇത്തവണത്തെ ഓണത്തിന് ചെലവാക്കിയിട്ടുണ്ട്’ എന്നുമായിരുന്നു മന്ത്രി വിശദീകരിച്ചത്. മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ പരാതിയിൽ വീണ വിജയനും കമ്പനിക്കും എതിരെ ജി എസ് ടി കമ്മീഷണറേറ്റ് അന്വേഷണം നടത്തുകയാണെന്നും റിപ്പോർട്ട് കിട്ടിയാൽ അറിയിക്കാമെന്നും മന്ത്രി പ്രതികരിച്ചു.