ഫിഡെ ചെസ്സ് ലോകകപ്പ് ഫൈനലിൽ രണ്ടാം ദിവസവും ലോകത്തിലെ നമ്പർ വൺ താരമായ മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച് പ്രഗ്നാനന്ദ. 30 നീക്കങ്ങൾക്കൊടുവിലായിരുന്നു ഇരുവരും സമനിലയിലേക്ക് എത്തിയത്. ഇതോടെ ഇന്നു നടക്കുന്ന ട്രൈബ്രേക്കർ മാഗ്നെസ് കാൾസനും പ്രഗ്നാനന്ദയ്ക്കും നിർണായകമായിരിക്കും. ബുധനാഴ്ചത്തെ ഒരു മണിക്കൂർ നീണ്ട വാശിയേറിയ പോരാട്ടത്തിന് ഒടുവിലായിരുന്നു കളി സമനിലയിലേക്ക് നീങ്ങിയത്. ചൊവ്വാഴ്ച നടന്ന ആദ്യ കളി 35 നീക്കങ്ങൾക്കൊടുവിലായിരുന്നു സമനിലയിലെത്തിയത്.
ചെസ്സ് ലോകകപ്പിന്റെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താരം ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചായിരുന്നു ഇന്ത്യൻ താരം പ്രഗ്നാനന്ദ ക്വാർട്ടറിൽ എത്തിയത്. സെമിയിൽ പ്രഗ്നാനന്ദ ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനയെയാണ് തളച്ചത്. ചെസ്സ് ലോകകപ്പിൽ വിശ്വനാഥൻ ആനന്ദിന് ശേഷം കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ . വിശ്വനാഥൻ ആനന്ദ് രണ്ട് തവണ ചെസ് ലോകകപ്പ് ചാമ്പ്യനായിരുന്നു. 2005ൽ ലോകകപ്പ് ഫോർമാറ്റ് നോക്ക് ഔട്ട് രീതിയിലേക്ക് മാറ്റിയതിനുശേഷം ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.

