കോഴിക്കോട് : പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പാർക്ക് തുറന്നു പ്രവർത്തിക്കാനായി സർക്കാർ അനുമതി നൽകി. കക്കാടംപൊയിലിലെ പി വി ആർ നാച്ചുറോ പാർക്കാണ് ഭാഗികമായി തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ അനുമതി നൽകിയത്. തന്റെ പാർക്ക് തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ സർക്കാരിന് അപേക്ഷ നൽകിയിരുന്നു. തുടർന്ന് പാർക്കിനെ കുറിച്ച് പഠിക്കുന്നതിനായി ദുരന്ത നിവാരണ അതോറിറ്റിയെ സർക്കാർ ഏൽപ്പിച്ചിരുന്നു.
ദുരന്തനിവാരണ അതോറിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടി കളുടെ പാർക്കും പുൽമേടും നിൽക്കുന്ന ഭാഗം തുറന്നു പ്രവർത്തിപ്പിക്കാൻ ഇപ്പോൾ അനുമതി നൽകിയത്. സ്റ്റീൽ ഫെൻസിനുള്ളിലായിരിക്കണം കുട്ടികളുടെ പാർക്കിന്റെ പ്രവർത്തനമെന്നും വാട്ടർ റൈഡുമായി ഒരു പ്രദേശത്തിന് യാതൊരു ബന്ധമില്ലെന്ന് പാർക്കിന്റെ ഉടമസ്ഥൻ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ 2018ലെ കനത്ത മഴയിൽ പാർക്കിനുള്ളിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.
പാർക്ക് സ്ഥിതി ചെയ്യുന്ന പ്രദേശം ഉരുൾപൊട്ടൽ മേഖലയാണെന്ന പരാതിയും ഉയർന്നു. കുട്ടികളുടെ പാർക്കിന് അനുമതി നൽകിയെങ്കിലും ബാക്കി പ്രദേശത്ത് നിർമ്മാണം നടത്തുന്നതിനു മുമ്പ് അപകട സാധ്യത പരിശോധന നടത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. കോഴിക്കോടുള്ള സ്വകാര്യ ഏജൻസിയാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുന്നത്. ഈ പരിശോധന ഫലത്തിന്റെ റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും പാർക്ക് പൂർണ്ണമായും നിർമ്മിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നത്.

