പ്രതിപക്ഷത്തിന്റെ നാഗ്പൂർ വിമർശനത്തിൽ മറുപടിയുമായി അമിത് ഷാ രംഗത്തെത്തി

ന്യൂ ഡൽഹി : പ്രതിപക്ഷ പാർട്ടികൾക്ക് പ്രവർത്തിക്കാനായി നിർദ്ദേശം ലഭിക്കുന്നത് ചൈനയിൽ നിന്നാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ആർ എസ് എസ് ആസ്ഥാനമായ നാഗ്പൂരിൽ നിന്നുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ബി ജെ പി പ്രവർത്തിക്കുന്നതെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഡൽഹി സർവീസസ് ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു അമിത് ഷായുടെ വിമർശനം. നാഗ്പൂരിൽ നിന്ന് ബി ജെപി നിർദ്ദേശങ്ങൾ സ്വീകരിക്കുന്നുവെന്നത് വാദത്തിന് വേണ്ടി സമ്മതിച്ചാലും ആ പ്രദേശം ഇന്ത്യയിലാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു.

റഷ്യ, ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന ശീലമുള്ളത് പ്രതിപക്ഷത്തിനാണെന്നും ആഭ്യന്തര മന്ത്രി ആഞ്ഞടിച്ചു. 2000 കോടിയുടെ മദ്യ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ ഡൽഹി സർക്കാർ സ്ഥലം മാറ്റുന്നത് തടയുകയാണ് ലക്ഷ്യമെന്നും കേന്ദ്രത്തിന്റെ അധികാരംസംസ്ഥാനം കൈകടത്തുന്നത് തടയാനാണ് പുതിയ നിയമമെന്നും അമിത് ഷാ വ്യക്തമാക്കി. ഡൽഹിയിൽ അഴിമതിരഹിതമായ ഭരണമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ആം ആദ്മിയെ തൃപ്തിപ്പെടുത്താനാണ് ഈ ബില്ലിനെ കോൺഗ്രസ് എതിർക്കുന്നതെന്നും അദ്ദേഹം ശക്തമായി വിമർശിച്ചു.