സ്ത്രീകളെ ശബരിമലകയറ്റാൻ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു എ എൻ ഷംസീർ; വിമർശനവുമായി ശോഭാ സുരേന്ദ്രൻ

തൃശ്ശൂർ: സ്പീക്കർ എം എൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന നേതൃത്വം വളരെ വിദഗ്ധമായി ആലോചിച്ച് ഉറപ്പിച്ച് സ്ത്രീകളെ ശബരിമലകയറ്റാൻ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീറെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയിലേക്ക് ഒരുകൂട്ടം സ്ത്രീകളെ കൊണ്ടുവരാൻ തലശ്ശേരിയിൽ നടന്ന ആദ്യയോഗത്തിൽ പങ്കെടുത്ത ആളാണ് ഇന്നത്തെ സ്പീക്കർ. ഗണപതിയെ വിശ്വാസമില്ലെങ്കിൽ, ഗണപതി ഹോമത്തോട് താൽപര്യമില്ലെങ്കിൽ നിങ്ങൾ പിന്നെ എന്തിനാണ് അമ്പലക്കമ്മിറ്റികളിൽ സഖാക്കന്മാരെ തിരുകിക്കയറ്റുന്നത്. ഇവരെ പിൻവലിക്കാനുള്ള ആർജവം കാണിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഗണപതി സയൻസല്ല. തങ്ങൾ സയൻസിനെ മാത്രമേ വിശ്വസിക്കുന്നുള്ളൂ. അതുകൊണ്ട് സഖാക്കന്മാർ ആരും അമ്പലക്കമ്മിറ്റികളിൽ ഇരിക്കണ്ട എന്ന് പറയാനുള്ള മാന്യത കാണിക്കണം. സിപിഎമ്മിന്റെ തലവനായ പിണറായി വിജയൻ ചില സിബിഐ കേസുകളിലും ഇ ഡി കേസുകളിലും ഒക്കെ പെടാൻ പോകുന്ന സാഹചര്യത്തിൽ വളരെ തന്ത്രപൂർവം പിണറായി വിജയനും എം വി ഗോവിന്ദനും ഷംസീറുമെല്ലാം ചേർന്ന് ഇവിടുത്തെ ചർച്ചകളെ വഴിതിരിച്ചുവിടാൻ നടത്തുന്ന ശ്രമമാണ് നിലവിലെ വിവാദമെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.