5 വയസുകാരി ചാന്ദ്നിയുടെ മരണത്തിൽ ഞെട്ടി തരിച്ച് ആലുവ

കൊച്ചി : ആലുവയിൽ പെൺകുട്ടിയെ തട്ടി കൊണ്ട് പോയി കൊലപ്പെടുത്തിയത് അസ്ഫാക്ക് ആലം തന്നെയെന്ന് കണ്ടെത്തി. പ്രതിക്കൊപ്പം സഹായികൾ ഉണ്ടായിരുന്നോ എന്ന വസ്തുതയാണ് ഇനി പൊലീസിന് പരിശോധിക്കേണ്ടതായുള്ളത്. കുട്ടിയെ സുഹൃത്തിന് കൈ മാറിയെന്നുള്ള പ്രതിയുടെ ആദ്യത്തെ മൊഴി സി സി ടി വി ദൃശ്യങ്ങളിലൂടെയാണ് കളവാണെന്ന് തെളിഞ്ഞത്. ആലുവ ചൂർണിക്കര പഞ്ചായത്തിലെ ഗാരേജിന് സമീപം താമസിക്കുന്ന ബീഹാർ സ്വദേശികളുടെ മകൾ ചാന്ദ്നി കുമാരി (5 ) നെയാണ് ആസാം സ്വദേശി അസ്ഫാക്ക് കൊലപ്പെടുത്തിയത്.

ആലുവ മാർക്കെറ്റിന് സമീപം കാട് മൂടിയ മാലിന്യ കൂമ്പാരത്തിൽ ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 21 മണിക്കൂർ പിന്നിട്ട ശേഷം ചാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയെ എന്തിന് കൊന്നുവെന്നോ , എങ്ങനെ കൊലപ്പെടുത്തിയെന്നോ പ്രതി വ്യക്തമാക്കിയിട്ടില്ല. രണ്ട് ദിവസം മുൻപാണ് പ്രതി പെൺകുട്ടി താമസിക്കുന്ന വീടിന് മുകളിലത്തെ നിലയിൽ താമസിക്കാനെത്തിയത്. തായിക്കാട്ടുകാര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ചാന്ദ്നിക്കും സഹോദരങ്ങൾക്കും കഴിഞ്ഞ ദിവസം സ്കൂൾ അവധിയായിരുന്നതിനാൽ വീട്ടിൽ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടിയെ വീട്ടിൽ നിന്ന് കൊണ്ട് പോയ പ്രതി കടയിൽ നിന്ന് ജ്യൂസ് വാങ്ങി നൽകി പാളം മുറിച്ചു കടന്നു പോകുന്ന ദൃശ്യങ്ങൾ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

പ്രതിയെ ആദ്യ ദിവസം തന്നെ പിടികൂടിയെങ്കിലും മദ്യലഹരിയിലായതിനാൽ വ്യക്തമായ വിവരം ഇയാളിൽ നിന്ന് ലഭിച്ചിരുന്നില്ല. മലയാളം നന്നായി അറിയാവുന്ന ചാന്ദ്നിയെ വീട്ടുക്കാർ ജോലി കഴിഞ്ഞെത്തിയപ്പോഴാണ് കാണാനില്ലെന്ന് മനസിലായത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാവിലെ ഒടിച്ച് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം ലഭിക്കുന്നത്.