ഉമ്മൻ ചാണ്ടിയെ പോലെ വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നില്ല; കെ സുധാകരൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ പോലെ വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. തരംതാണ രീതിയിൽ വേട്ടയാടിയവരെ പോലും വാക്ക് കൊണ്ട് വേദനിപ്പിക്കാത്ത ആളാണ് ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് പ്രത്യയ ശാസ്ത്രം ജീവിതത്തിൽ സ്വീകരിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടി. കാരുണ്യത്തിന്റെ ഉടയോനാണ് അദ്ദേഹം. ഉമ്മൻചാണ്ടിയാവുക എന്നതാകണം എല്ലാ രാഷ്ട്രീയക്കാരുടെയും ലക്ഷ്യം. ഉമ്മൻചാണ്ടിയുടെ സ്മരണ നിലനിർത്താൻ കെപിസിസി കാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് സുധാകരൻ പറഞ്ഞു.

ഉമ്മൻ ചാണ്ടി വിദ്യാർത്ഥി യുവജന നേതൃത്വത്തിലിരുന്ന കാലം സുവർണ കാലമായിരുന്നു. കേരളത്തിലെ ഏത് മുക്കിലും മൂലയിലും ഓടി എത്തുന്ന ആളായിരുന്നു അദ്ദേഹം. 24 മണിക്കൂർ തുറന്നിട്ട വാതിൽ ആയിരുന്നു അദ്ദേഹം. വെറുപ്പിന്റെ പ്രചാരകരെ സ്നേഹം കൊണ്ട് നേരിട്ട രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തെക്കുറിച്ചുള്ള സത്യങ്ങൾ എല്ലാവർക്കും അറിയാമായിരുന്നു. അദ്ദേഹത്തെ തികഞ്ഞ ഗാന്ധിയനായി താൻ കരുതുന്നു. ഒരു വലിയ ഉത്തരവാദിത്തം തങ്ങളെ എൽപ്പിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

പൊതുപ്രവർത്തനത്തിൽ പുതിയ മാർഗങ്ങൾ കണ്ടെത്തിയ ഒരാളായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. അദ്ദേഹം ഓരോ കാര്യങ്ങൾ ചെയ്യുന്നതും ഓരോ സാധാരണക്കാരനും അത് എത്ര മാത്രം സഹായം ലഭിക്കുമെന്ന് ഓർത്തുകൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാനുള്ള ഉത്തരവാദിത്തം കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുക്കണമെന്നും വി ഡി സതീശൻ ആഹ്വാനം ചെയ്തു.