അപമാനിച്ചു; ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം

ന്യൂഡല്‍ഹി: സിപിഎം കേരള ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഎമ്മില്‍ പൊതു ധാരണയായി. യാത്രയുടെ തുടക്കത്തില്‍ സിപിഎമ്മിനെ അപമാനിച്ചു എന്ന വിമര്‍ശനത്താലാണ് തീരുമാനം. എന്നാല്‍, സിപിഐ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു.

അതേസമയം, സുരക്ഷാ മുന്നറിയിപ്പുകള്‍ക്കിടെ ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ തുടരും. ഹാറ്റ്‌ലി മോറില്‍ നിന്ന് ആരംഭിച്ച പദയാത്ര ചഡ്വാളിയില്‍ അവസാനിക്കും. റിപ്പബ്ലിക് ദിനത്തി ല്‍ ബനിഹാളില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തും. 30ന് ശ്രീനഗര്‍ ഷേര്‍ ഇ കശ്മീര്‍ സ്റ്റേഡിയത്തിലെ സമാപന സമ്മേളനം പ്രതിപക്ഷ ഐക്യ നിരയുടെ ശക്തി പ്രകടനമാക്കി മാറ്റും. സിപിഐയെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവര്‍ പങ്കെടുക്കും.

അതിനിടെ, സുരക്ഷപ്രശ്‌നം ഉണ്ടെന്നും കാറില്‍ സഞ്ചരിക്കണമെന്നും സുരക്ഷ ഏജന്‍സികള്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും കാല്‍നടയായി തന്നെ യാത്ര തുടരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.