കൊച്ചി: പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ മാറ്റണമെന്ന് ജില്ലാ കളക്ടറോട് നിർദ്ദേശിച്ച് ഹൈക്കോടതി. ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ കളക്ടർക്ക് കോടതി നൽകിയ നിർദ്ദേശം. അനധികൃത കൊടിമരങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. അനധികൃത കൊടിമരങ്ങൾ നിയമ വിരുദ്ധമാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
എങ്കിൽ എന്തുകൊണ്ട് നിയമപരമായ നടപടി സ്വീകരിക്കുന്നില്ലെന്ന് കോടതി തിരിച്ചു ചോദിച്ചു. എല്ലാ പാർട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണ്. വിഷയത്തിൽ മുഖ്യമന്ത്രി സർവ്വകക്ഷിയോഗം വിളിക്കുമെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
അതേസമയം നിയമം തെറ്റിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് കോടതിയുടെ നിലപാട്. അനധികൃത കൊടിമരങ്ങളുടെ കാര്യത്തിൽ നയം രൂപീകരിക്കാൻ മൂന്നു മാസത്തെ സമയം സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത്രയും സമയം നൽകാനാകില്ലെന്നാണ് കോടതി പറയുന്നത്. അനധികൃത കൊടിമരങ്ങൾക്ക് എതിരെ ജില്ല കളക്ടർമാർ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും കോടതി ഉന്നയിച്ചു.

