പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ കഴിയില്ല; ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി ജിഎസ്ടി കൗൺസിൽ

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് ജി.എസ്.ടി കൗൺസിൽ. പെട്രോളിയം ഉത്പന്നങ്ങൾ സർക്കാരിന്റെ പ്രധാന വരുമാന മാർഗമാണെന്നാണ് ജിഎസ്ടി കൗൺസിൽ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നിരസിച്ചതിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാരിനോടും ജി.എസ്.ടി കൗൺസിലിനോടും ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് ജിഎസ്ടി കൗൺസിലിന്റെ നടപടി.

കോവിഡ് വൈറസിന്റെ വ്യാപന ഘട്ടമായതിനാൽ നിലവിൽ ഇക്കാര്യം പരിഗണിക്കാൻ കഴിയില്ലെന്നാണ് ജിഎസ്ടി കൗൺസിൽ പറയുന്നത്. വിഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമുണ്ടെന്നാണ് ജിഎസ്ടി കൗൺസിൽ വ്യക്തമാക്കിയത്. എന്നാൽ ജിഎസ്ടി കൗൺസിലിന്റെ മറുപടിയിൽ കോടതി അതൃപ്തി അറിയിച്ചു. കൃത്യമായ വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി ജി.എസ്.ടി കൗൺസിലിന് നൽകിയ നിർദ്ദേശം. ഡിസംബർ രണ്ടാം വാരം ഇതുമായി ബന്ധപ്പെട്ട ഹർജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയാണ് പെടോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.