കെഎം ഷാജി എംഎൽഎയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെഎം ഷാജി എംഎൽഎയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. റെയ്ഡിൽ പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ ഹാജരാക്കാനാണ് കെ എം ഷാജി വിജിലൻസ് ഓഫീസിൽ എത്തിയത്.റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഷാജി വിജിലന്‍സിന് മുന്നില്‍ ഹാജരാക്കി. ഈമാസം പതിനാറിന് ചോദ്യം ചെയ്യലിന് വിജിലന്‍സിന് മുന്നിലെത്തിയപ്പോള്‍ രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്‌ചത്തെ സാവകാശം ഷാജി തേടിയിരുന്നു.

വീട്ടില്‍ നിന്ന് കണ്ടെടുത്ത നാല്‍പ്പത്തി ഏഴ് ലക്ഷത്തിലധികം രൂപ തിരഞ്ഞെടുപ്പ് ചെലവിനായി സാധാരണക്കാരില്‍ നിന്ന് പിരിച്ചതെന്നാണ് ഷാജി പറയുന്നത്. തന്റെ സ്വത്ത് വിവരം സംബന്ധിച്ചുളള സംശയങ്ങള്‍ക്ക് കൂടുതല്‍ തെളിവുകളുമായാണ് വിജിലന്‍സിന് മുന്നില്‍ ഷാജി എത്തിയിരിക്കുന്നതെന്നാണ് അദ്ദേഹവുമായി അടുപ്പമുളളവര്‍ പറയുന്നത്.എംഎല്‍എ പദവിയിലെത്തിയ ശേഷമാണ് ഷാജി കോഴിക്കോടും കണ്ണൂരും ഭാര്യയുടെ പേരില്‍ വീടുകള്‍ നിര്‍മ്മിച്ചത്. ഇക്കാര്യം ഷാജിയുടെ ഭാര്യയില്‍ നിന്ന് അടുത്തദിവസങ്ങളില്‍ വിജിലന്‍സ് സംഘം ചോദിച്ചറിയും.