കൊവിഡ് കാലത്ത് മാനവികതയുടെ സന്ദേശം പ്രചരിപ്പിച്ച ‘100 ദശലക്ഷം ഭക്ഷണപ്പൊതികൾ’ എന്ന പദ്ധതി വൻ വിജയം. 10 ദിവസം കൊണ്ട് 199 കോടി രൂപയിലേറെയാണ് പദ്ധതിയിലേക്ക് ഒഴുകിയത്. ദിവസങ്ങൾ പിന്നിട്ടപ്പോൾ നൂറുകണക്കിനാളുകൾ വീണ്ടും ക്യാംപെയ്ൻെറ ഭാഗമായി മാറി. ബിസിനസുകാരും കലാകാരൻമാരും സെലിബ്രിറ്റികളുമെല്ലാം പദ്ധതിയുടെ ഭാഗമായി. 12 ഫൂഡ് ബാങ്കുകളുമായി സഹകരിച്ചായിരുന്നു ഭക്ഷണ വിതരണം. യുഎൻ വേൾഡ് ഫൂഡ് പ്രോഗാമിൻെറ പിന്തുണയോടെയായിരുന്നു ഇത്.
റമദാൻ മാസത്തോടനുബന്ധിച്ച് കോവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങൾക്കും വ്യക്തികൾക്കും സഹായഹസ്തം നൽകാൻ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. പദ്ധതിയിലേയ്ക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഉൾപ്പെടെ നിരവധി പേര്‍ സംഭാവന നൽകിയിരുന്നു. രണ്ട് കോടി രൂപയാണ് യൂസഫലി ക്യാംപെയ്ൻെറ തുടക്കത്തിൽ സംഭാവന ചെയ്തത്.
ഇതിലൂടെ പത്തു ലക്ഷം പേർക്ക് ഭക്ഷണപ്പൊതികൾ നൽകാനായി.അവികസിത രാജ്യങ്ങളിൽ ഇപ്പോഴും ഭക്ഷണ വിതരണം തുടരുന്നുണ്ട്.ഏകദേശം 1,85,000 പേര്‍ പദ്ധതിയിലേക്ക് ചെറുതും വലുതുമായ സംഭാവനകൾ നൽകി. ഇന്ത്യ, സുഡാൻ, ലെബനൻ, ജോര്‍ദാൻ, പാക്കിസ്ഥാൻ, ഉഗാണ്ട, ബംഗ്ലാദേശ്, പാലസ്തീൻ തുടങ്ങി 30 ഓളം രാജ്യങ്ങളിൽ പദ്ധതി പ്രകാരമുള്ള സഹായമെത്തിയതായി ആണ് റിപ്പോര്‍ട്ടുകൾ.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതി പ്രഖ്യാപിച്ചത്. മിഡിൽ ഈസ്റ്റിൽ മദ്ധ്യ ഏഷ്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഒക്കെ ഈ കൊവിഡ് കാലത്ത് പദ്ധതി പ്രകാരം ഭക്ഷണപ്പൊതികൾ എത്തുന്നു.

