വാക്‌സിന്‍ കയറ്റുമതിയെ ന്യായീകരിച്ച് അദാര്‍ പൂനെവാല

ന്യൂദല്‍ഹി: വാക്‌സിന്‍ കയറ്റുമതിയെ ന്യായീകരിച്ച് കൊവിഷീല്‍ഡ് വാക്സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനെവാല.ഇന്ത്യയുടെ പക്കല്‍ ധാരാളം വാക്‌സിന്‍ സ്‌റ്റോക്കുള്ള സമയത്താണ് വിദേശത്തേക്ക് അയച്ചതെന്നാണ് അദാര്‍ പൂനെവാലയുടെ വാദം.2021 ജനുവരിയില്‍ കമ്പനിയുടെ പക്കല്‍ ധാരാളം വാക്‌സിന്‍ ഡോസുകള്‍ സ്‌റ്റോക്ക് ഉണ്ടായിരുന്നെന്നും ആ സമയത്ത് ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ എണ്ണം കുറവായിരുന്നെന്നും ഇയാള്‍ പറയുന്നു.

ആ കാലയളവില്‍ മറ്റ് രാജ്യങ്ങള്‍ കൊവിഡ് പ്രതിസന്ധി നേരിടുകയായിരുന്നെന്നും അപ്പോഴാണ് മറ്റ് രാജ്യങ്ങള്‍ക്കെല്ലാം കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെ തങ്ങള്‍ വാക്‌സിനെത്തിച്ചതെന്ന് അദാര്‍ പൂനെവാല പറഞ്ഞു.ഇപ്പോള്‍ തങ്ങള്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതിനൊപ്പം ഇന്ത്യക്ക് മുന്‍ഗണനയും നല്‍കിയിയിട്ടുണ്ടെന്നും രാജ്യത്ത് നടക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്നെന്നും അദാര്‍ പൂനെവാല പറഞ്ഞു.

അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ രണ്ടോ മൂന്നോ മാസം കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും അദാര്‍ പൂനെവാല പറഞ്ഞു.രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ അദാര്‍ പൂനാവാല ഇന്ത്യ വിട്ടിരുന്നു. വാക്സിന്‍ ക്ഷാമത്തില്‍ തനിക്ക് ഭീഷണിയുണ്ടെന്നും രാജ്യം വിടുകയാണെന്നുമായിരുന്നു അദാര്‍ ആദ്യം പറഞ്ഞിരുന്നത്.എന്നാല്‍ പിന്നീട് ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ലണ്ടനിലെത്തിയതെന്ന് തിരുത്തിപറഞ്ഞു.പിന്നാലെ പിതാവും പൂനെവാല ഗ്രൂപ്പ് ചെയര്‍മാനുമായ സൈറസ് പൂനെവാലയും ലണ്ടനിലേക്ക് പോയിരുന്നു.