ചില വാക്‌സിനുകളുടെ പ്രതിരോധ ശേഷി പെട്ടെന്ന് കുറയും; നിർണായക പഠനഫലം പുറത്തുവിട്ട് ഗവേഷകർ

vaccine

ലണ്ടൻ: കോവിഡ് വാക്‌സിനേഷന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി ഗവേഷകർ. ചില വാക്സിനുകളുടെ പ്രതിരോധശേഷി പെട്ടെന്ന് തന്നെ കുറയുമെന്നാണ് ഗവഷകരുടെ പുതിയ കണ്ടെത്തൽ. ഫൈസർ, ആസ്ട്രസെനെക്ക കോവിഡ് വാക്‌സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവരിൽ രണ്ടോ മൂന്നോ മാസങ്ങൾക്കു ശേഷം രോഗപ്രതിരോധശേഷി കുറയുമെന്നാണ് ഗവേഷകർ പറയുന്നത്. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

ലാൻസെറ്റ് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്സിൻ സ്വീകരിച്ച് പത്താഴ്ചയ്ക്കു ശേഷം ആന്റിബോഡിയുടെ അളവിൽ 50 ശതമാനത്തോളം കുറവുണ്ടാവുമെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. വാക്‌സിനുകൾ ശരീരത്തിലുണ്ടാക്കുന്ന ആന്റിബോഡികളുടെ അളവിൽ കുറവു വരുന്നതാണ് രോഗപ്രതിരോധശേഷി കുറയാനുള്ള കാരണം. പ്രതിരോധശേഷി കുറയുകയാണെങ്കിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കാൻ ഈ വാക്‌സിനുകൾക്ക് കഴിയുമോയെന്ന ആശങ്കയും ഗവേഷകർ പങ്കുവെയ്ക്കുന്നുണ്ട്.

18 വയസിന് മുകളിലുള്ള 600 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്. ആസ്ട്രസെനെക്ക വാക്സിനെ അപേക്ഷിച്ച് ഫൈസർ വാക്‌സിനാണ് കൂടുതൽ പ്രതിരോധശേഷിയുള്ളതെന്നും പഠനത്തിൽ വിശദമാക്കുന്നുണ്ട്. ഫൈസർ വാക്‌സിൻ സ്വീകരിച്ചവരിൽ ബൂസ്റ്റർ ഡോസുകൾ നൽകുമ്പോൾ മറ്റു വാക്‌സിൻ സ്വീകരിച്ചവരേക്കാൾ പ്രതിരോധ ശേഷി കൂടുതലുള്ളതും കണക്കിലെടുക്കണമെന്ന് ഗവേഷക സംഘം വ്യക്തമാക്കുന്നു.

ബൂസ്റ്റർ ഡോസുകൾക്കായുള്ള മുൻഗണനാ പട്ടികയിൽ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരേയും 70 വയസിന് മുകളിൽ പ്രായമുള്ളവരേയും ഉൾപ്പെടുത്തണമെന്നും പഠനത്തിൽ വിശദമാക്കി. ഓരോരുത്തരിൽ നിന്ന് ഒരു സാംപിൾ വീതം ശേഖരിച്ചാണ് പഠനം നടത്തിയത്. അതിനാൽ എത്രത്തോളം ആന്റിബോഡിയുടെ അളവു താഴുമെന്നും എത്ര കാലത്തേക്ക് ഈ കുറവുണ്ടാകുമെന്നും നിലവിൽ പറയാൻ കഴിയില്ലെന്നും ആന്റിബോഡിയുടെ അളവ് താഴ്ന്നു നിൽക്കുകയാണെങ്കിൽ പോലും വാക്‌സിനുകൾക്ക് ദീർഘകാല സംരക്ഷണം നൽകാനാവുമെന്നാണ് ഗവേഷകരുടെ നിഗമനം.