ഒളിംപിക്‌സില്‍ ഡെന്മാര്‍ക്കിനെ തറപറ്റിച്ച് പി വി സിന്ധു ക്വാര്‍ട്ടറില്‍

ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ക്വാര്‍ട്ടറിലേക്ക് ജയിച്ചുകേറി. ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡടിനെയാണ് സിന്ധു നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-15, 21-13.

ആദ്യ പോയിന്റുകള്‍ ഡെന്മാര്‍ക്ക് താരം സ്വന്തമാക്കിയെങ്കിലും ഒട്ടും വൈകാതെ സിന്ധു 11-6ന്റെ ലീഡ് നേടി. എന്നാല്‍ ബ്രേക്കിന് ശേഷം സിന്ധുവിന്റെ ലീഡ് 13-11 ആക്കി കുറയ്ക്കാന്‍ മിയയ്ക്ക് സാധിച്ചു. ഗെയിമിന്റെ അവസാനത്തോടെ സിന്ധു തന്റെ മികവുയര്‍ത്തിയപ്പോള്‍ ഗെയിം 21-15ന് സിന്ധു സ്വന്തമാക്കി.

രണ്ടാം പകുതിയിലും തന്റെ ആധിപത്യം തുടര്‍ന്നപ്പോള്‍ ഗെയിം 21-13ന് സ്വന്തമാക്കി സിന്ധു ക്വാര്‍ട്ടറിലേക്ക് കടന്നു.