ശക്തമായ മഴ; പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

ആലപ്പുഴ: ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ. മലിനമായ മണ്ണിലും വെള്ളക്കെട്ടിലും എലിപ്പനിയുടെ രോഗാണുക്കൾ ഉണ്ടാകാം. ശരീരത്തിലെ നേർത്ത സ്തരങ്ങളിലൂടെയും മുറിവുകളിലൂടെയും ഇവ ശരീരത്തിൽ പ്രവേശിച്ച് എലിപ്പനിക്ക് കാരണമാകും. മലിനമായ ജലവുമായും മണ്ണുമായും സമ്പർക്കത്തിൽ വരുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നവരും ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരും ഗംബൂട്ട് , കൈയ്യുറ എന്നിവ ധരിക്കണം . വെള്ളക്കെട്ടിൽ ഇറങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം ഡോക്സി സൈക്ലിൻ ഗുളിക കഴിക്കണം.

ആഹാര പാനീയ വ്യക്തി ശുചിത്വ കാര്യങ്ങളിലും പരിസര ശുചിത്വത്തിലും വളരെ ശ്രദ്ധ വേണം. മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ ജലസ്രോതസ്സുകൾ മലിനമാകാം. ശുചിത്വക്കുറവ് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്,വയറിളക്കം എന്നീ ജലജന്യ രോഗങ്ങൾക്ക് കാരണമാകാം.

കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കുക. കഴിവതും ചൂടോടെ കഴിക്കുക.പഴകിയ ഭക്ഷണം കഴിക്കരുത്.

ക്യാമ്പുകളിൽ താമസിക്കുന്നവർ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കുക.

പനി ഉണ്ടായാൽ ഉടൻ ചികിത്സ തേടണം. പനി പല രോഗങ്ങളുടെയും ഒരു രോഗലക്ഷണമാണ്. പനി ചിലപ്പോൾ എലിപ്പനിയോ , ഡെങ്കിപ്പനിയോ , മഞ്ഞപ്പിത്തമോ, പകർച്ചപ്പനിയോ ആകാം. പനി , ശരീര വേദന, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക. സ്വയം ചികിത്സ പാടില്ല.