നിപ പ്രതിരോധം: സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ സംസ്ഥാനതല കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നതോടൊപ്പം തന്നെ മറ്റു ജില്ലകളിലും നോഡൽ ഓഫീസർമാരെ നിയോഗിക്കുകയും പൊതുജനങ്ങൾക്ക് ബന്ധപ്പെടുന്നതിനായി ഫോൺ നമ്പറുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് സംസ്ഥാനതല ഏകോപനത്തിനായി സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചത്. 0471 2302160 നമ്പരിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ വിളിക്കാവുന്നതാണ്. സംശയ നിവാരണത്തിന് ദിശ ടോൾഫ്രീ നമ്പറുകളായ 1056, 104, 0471 2552056 എന്നിവയിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലെ ഉന്നതതല യോഗം ചേർന്നു. ജില്ലകൾക്ക് നിപ രോഗവുമായി ബന്ധപ്പെട്ട മാർഗരേഖകൾ നൽകുകയും പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണം, വനം വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ, ഡ്രഗ്സ് കൺട്രോളർ, ഭക്ഷ്യസുരക്ഷാ കമ്മീഷണർ, സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബ്, ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉദ്യോഗസ്ഥർ അടങ്ങിയ റാപ്പിഡ് റെസ്പോൺസ് ടീം യോഗവും ചേർന്നു.

നിപ വൈറസ് സംശയിക്കുന്ന ആളുകളെ ആവശ്യമുള്ള സന്ദർഭങ്ങളിൽ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലൻസ്, ഐസൊലേഷൻ വാർഡ്, ഇൻഫ്ളുവൻസ ലക്ഷണങ്ങൾ ഉള്ളവർക്ക് പ്രത്യേക ട്രയാജ് എന്നിവ സജ്ജമാക്കുന്നതിനും, പി.പി.ഇ. കിറ്റ് ഉൾപ്പെടെയുള്ള സാമഗ്രികൾ ഉറപ്പുവരുത്തുന്നതിനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കനിവ് 108 ആംബുലൻസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും സർവെയലൻസ് ആന്റ് ടെസ്റ്റിംഗ്, ലോജിസ്റ്റിക്സ്, പരിശീലനം, ബോധവൽക്കരണം, മാനസിക പിന്തുണ എന്നിവയ്ക്കായി പ്രത്യേക ടീമുകൾ രൂപീകരിക്കും.

രോഗം സംശയിക്കുന്നവരുടെ സാമ്പിൾ പ്രാഥമിക പരിശോധനയ്ക്കായി കോഴിക്കോട് വൈറൽ റിസർച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലാബിനോടൊപ്പം നാളെ ഉച്ചയോടെ ഐ.സി.എം.ആർ.ന്റെ മൊബൈൽ ലാബും പ്രവർത്തിക്കുന്നുമെന്ന് അറിയിച്ചിട്ടുണ്ട്.

നിപ രോഗവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലെയും ജില്ലാ സർവെയലൻസ് ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, നഴ്സിങ് അസിസ്റ്റന്റ്മാർ എന്നിവർക്കായുള്ള പരിശീലനം കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയർ നേതൃത്വത്തിൽ നടന്നുവരുന്നു. ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണ സാമഗ്രികൾ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും വെബ്സൈറ്റുകളിലും ഫേസ്ബുക്ക് പേജുകളിലും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.