കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാര ചടങ്ങുകള്‍ സൗജന്യമായി നടത്തുമെന്ന് കര്‍ണാടക സർക്കാർ

ബംഗളൂരു: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാര ചടങ്ങുകള്‍ സൗജന്യമായി നടത്തുമെന്ന് കര്‍ണാടക സർക്കാർ. ‘ ഗംഗാ നദിയില്‍ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നുവെന്ന വാര്‍ത്തകൾ നമ്മൾ കണ്ടിരുന്നു. എന്നാൽ നമ്മുടെ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ല. മൃതദേഹങ്ങൾ അർഹിക്കുന്ന ബഹുമാനത്തോടു കൂടി തന്നെ സംസ്കരിക്കപ്പെടും ഇക്കാര്യത്തിൽ ആർക്കും ഒരു ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല’ കര്‍ണാടക റവന്യു മന്ത്രി ആർ.അശോക അറിയിച്ചു. സംസ്കാര ചടങ്ങുകളുടെ പേരിൽ ചൂഷണം നടക്കുന്നുവെന്ന് വ്യാപക പരാതി ഉയർന്നിരുന്നു.

ഈ സാഹചര്യത്തിൽ കൂടിയാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.സംസ്കാര ചടങ്ങുകൾ സൗജന്യമായി തന്നെ നടപ്പിലാക്കി എന്നുറപ്പാക്കാൻ പ്രത്യേക സംവിധാനം തന്നെ നടപ്പിലാക്കുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചിട്ടുണ്ട്.ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹെൽപ് ലൈൻ സംവിധാനത്തിൽ 19 പേരാണ് പ്രവർത്തിക്കുന്നത്. ആംബുലൻസ് മുതൽ സംസ്കാരം എന്ത് കാര്യങ്ങൾക്കും ഈ ഹെല്‍പ് ലൈൻ വഴി സൗജന്യ സഹായം ലഭ്യമാക്കും.

മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അശോക അറിയിച്ചു.’ഒരു തരത്തിലുള്ള ചൂഷണങ്ങളും ഇനി നടക്കില്ല. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്ന എല്ലാ പഴുതുകളും അടച്ച് മാന്യമായ അന്ത്യയാത്രയ്ക്കുള്ള വഴി തന്നെ ഞങ്ങൾ ഒരുക്കിയിട്ടുണ്ട്’ എന്നും മന്ത്രി അവകാശപ്പെട്ടു.കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ അർഹിക്കുന്ന ബഹുമതിയോടെ തന്നെ സംസ്കരിക്കുന്നുവെന്ന കാര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയും തനിക്ക് നിർദേശം നൽകിയതായി അശോക പറയുന്നു.

‘ 16000 രൂപ വരെ ആവശ്യപ്പെട്ടു കൊണ്ട് ആംബുലൻസ് ഡ്രെവർമാരും സ്വകാര്യ വാഹന ഉടമകളും അടക്കം വൻ ചൂഷണം നടത്തുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ മനസിൽ വച്ച് ഒരു ഹെല്‍പ് ലൈൻ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്’ റവന്യു മന്ത്രി കൂട്ടിച്ചേർത്തു. 8495998495 എന്ന നമ്പറിലുള്ള ഈ ഹെൽപ് ലൈൻ കഴിഞ്ഞ ദിവസം മുതൽ തന്നെ പ്രവർത്തിച്ചു തുടങ്ങി.