തന്റെ അമ്മ ശ്രീദേവിയുടെ പെട്ടെന്നുള്ള വിയോഗം തന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചുവെന്ന് ബോളിവുഡ് നടി ജാൻവി കപൂർ. അമ്മ ഭയങ്കര വിശ്വാസമുള്ളയാളായിരുന്നുവെന്ന് ജാൻവി പറയുന്നു. ചില കാര്യങ്ങൾ പ്രത്യേക ദിവസങ്ങളിലേ ചെയ്യാവൂ, വെള്ളിയാഴ്ച മുടി മുറിക്കരുത്, വെള്ളിയാഴ്ച കറുത്ത വസ്ത്രം ധരിക്കരുത് ഇങ്ങനെയുള്ള പല കാര്യങ്ങളും അമ്മ പറയുമായിരുന്നു. ഇത്തരം അന്ധവിശ്വാസങ്ങളോടൊന്നും തനിക്ക് താല്പര്യമില്ലായിരുന്നു. പക്ഷേ അമ്മ പോയതിന് ശേഷം, താനതെല്ലാം വിശ്വസിക്കാൻ തുടങ്ങിയെന്ന് ജാൻവി വ്യക്തമാക്കി.
അമ്മ കൂടെയുണ്ടായിരുന്നപ്പോൾ താനിത്രയും വിശ്വാസിയും ആത്മീയത ഇഷ്ടപ്പെടുന്ന ഒരാളായിരുന്നോ എന്ന് തനിക്കറിയില്ല. അമ്മ ജീവിച്ചിരുന്നപ്പോൾ മതാചാരങ്ങളൊക്കെ തങ്ങൾ ചെയ്യുമായിരുന്നു. കാരണം അമ്മയെല്ലാം ചെയ്യുന്നതു കൊണ്ട് ഞങ്ങളും ആ രീതി പിന്തുടർന്നു. അമ്മയുടെ വേർപാടിന് ശേഷം താൻ മതത്തിൽ കൂടുതൽ അഭയം പ്രാപിക്കാൻ തുടങ്ങിയതായി തോന്നുന്നു. അമ്മ എപ്പോഴും നാരായണ നാരായണ എന്ന് ജപിക്കുമായിരുന്നു. ജോലി ചെയ്തിരുന്ന സമയത്ത് എല്ലാ വർഷവും പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനം നടത്തുമായിരുന്നു. വിവാഹം കഴിഞ്ഞതോടെ അമ്മ അവിടെ പോകുന്നത് നിർത്തി. അമ്മ മരിച്ചതിന് ശേഷം അമ്മയുടെ പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനം നടത്തണമെന്ന് താൻ തീരുമാനിച്ചുവെന്നും ജാൻവി പറഞ്ഞു.
ആദ്യം അവിടെയെത്തിയപ്പോൾ ഞാൻ കുറച്ച് വികാരാധീനയായെങ്കിലും, മാനസികമായി തനിക്ക് നല്ല സമാധാനം അവിടെയെത്തിയപ്പോൾ ലഭിച്ചു. അമ്മയുടെ മരണവുമായി താനിതുവരെ പൂർണമായി പൊരുത്തപ്പെട്ടിട്ടില്ല. ഞാനിപ്പോൾ അമ്മയെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നു, കാരണം അമ്മയെ ഓർക്കാൻ താൻ ഇഷ്ടപ്പെടുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

