ആശ തന്റെ അച്ഛന് മകളായിരുന്നു; ആശയും അച്ഛനും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് മനോജ് കെ ജയൻ

തന്റെ ഭാര്യ ആശയും അച്ഛൻ കെ ജി ജയനും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് വിശദീകരിച്ച് നടൻ മനോജ് കെ ജയൻ. ആശ തന്റെ അച്ഛന് മകളായിരുന്നു എന്നും ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലർ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അച്ഛനോട് തനിയ്ക്ക് പ്രകടിപ്പിക്കാനോ, പറയുവാനോ കഴിയാതിരുന്ന സ്‌നേഹം കുടിശ്ശിക തീർത്ത് തനിയ്ക്കു വേണ്ടി പകർന്നുകൊടുത്തത് ആശയാണ്. 15 വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട ആശയ്ക്ക് തന്റെ അച്ഛൻ അതിലേറെയായിരുന്നു, അവളുടെ കളിതമാശകളും ,പരിചരണവും, സ്‌നേഹപൂർണമായ ശാസനകളുമാണ് അച്ഛന്റെ ആരോഗ്യത്തിന്റെയും, സന്തോഷത്തിന്റെയും കാരണം. അതൊരിയ്ക്കലും ഏതാനും വാക്കുകൾകൊണ്ട് ഫലിപ്പിക്കാനാവുന്നതല്ല. എന്തിലും പരിഹാസവും, പുശ്ചവും കാണുന്ന, എന്തിനെയും വിമർശിക്കുന്ന മനസ്സുള്ള ബന്ധങ്ങളുടെ വിലയും ഊഷ്മളതയും മനസ്സിലാവാത്ത ഒരു വിഭാഗം മനുഷ്യരോട് ഒന്നും പറയുന്നത് കൊണ്ടും ഫലമില്ലെന്ന് അദ്ദേഹം അറിയിച്ചു.

അവൾക്കുണ്ടായ നഷ്ടം തിരിച്ചറിയുന്നത് അവൾ മാത്രമാണ്. ഇതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാത്തവരാണ് അവളുടെ വേദനയെയും അതിന്റെ ഗൗരവത്തെയും അവഗണിക്കുന്നത്. അവൾ സഹനശീലയും കരുണാപൂർവ്വവുമായ സ്‌നേഹമാണ് നൽകിയിരുന്നത്. കഴിഞ്ഞ 13 വർഷക്കാലയളവിലെ ഈ പല ചിത്രങ്ങൾക്കും ആ സ്‌നേഹത്തെ ചൂണ്ടിക്കാണിയ്ക്കാൻ കഴിഞ്ഞേക്കാമെന്നും മനോജ് കെ ജയൻ കൂട്ടിച്ചേർത്തു.