നടനും കോമഡി താരവുമായ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണവുമായി ഫോട്ടോഗ്രാഫറും താരത്തിന്റെ സോഷ്യൽ മീഡിയ മാനേജറുമായിരുന്ന ജിനേഷ്. തന്നെ ബിനു അടിമാലി മർദ്ദിച്ചുവെന്ന് നിതേഷ് ആരോപിക്കുന്നത്. ബിനുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നാരോപിച്ചായിരുന്നു തന്നെ മർദ്ദിച്ചതെന്നാണ് ജിനേഷിന്റെ വെളിപ്പെടുത്തൽ. തർക്കത്തെ തുടർന്ന് ബിനു അടിമാലി തന്റെ കാമറ തല്ലി പൊട്ടിക്കുകയും തന്നെ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ബിനു അടിമാലി ആശുപത്രിയിലായപ്പോൾ അദ്ദേഹത്തിനൊപ്പം ആശുപത്രിയിൽ നിന്ന് കാര്യങ്ങൾ ചെയ്തു കൊടുത്തതെല്ലാം താനായിരുന്നു. സുധി ചേട്ടന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ ബിനു അടിമാലിയുടെ കാലുകൾക്ക് പ്രശ്നമില്ലായിരുന്നു. എന്നാൽ എല്ലാവരിൽ നിന്നും സിംപതി കിട്ടണമെന്ന് കരുതിയാണ് അയാൾ വീൽചെയർ ഉപയോഗിച്ച് വീട്ടിലേക്ക് കയറിയതെന്നും ജിനേഷ് ആരോപിക്കുന്നു.
ഇത് ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്നും ബിനു അടിമാലി തന്നോട് പറഞ്ഞു. മഹേഷ് കുഞ്ഞുമോന്റെ വീട്ടിൽ പോയപ്പോഴും ഇതേ അവസ്ഥയായിരുന്നു. എന്നാൽ വീഡിയോ പോസ്റ്റ് ചെയ്യരുതെന്ന് മഹേഷ് പറഞ്ഞിരുന്നു. ഇതൊക്കെ ബിനു അടിമാലിയുടെ സോഷ്യൽ മീഡിയകളിൽ ഇടണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ഇതൊക്കെ പോസ്റ്റ് ചെയ്താൽ ശരിയാവില്ലെന്നു തോന്നിയത് കൊണ്ടു തന്നെ ഞാൻ ബിനു ചേട്ടന്റെ സുഹൃത്തിന് യൂട്യൂബ് ചാനൽ തുടങ്ങി കൊടുക്കുകയും അതിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത് ബിനു ചേട്ടനോട് പറഞ്ഞില്ലെന്ന് ആരോപിച്ചാണ് തർക്കങ്ങൾ ആരംഭിച്ചത്.
ബിനുവിന്റെ ഫെയ്സ്ബുക്കിൽ മോശം കമന്റുകൾ ഇടുന്നത് താനാണെന്നും ഫെയ്സ്ബുക്ക് ഹാക്ക് ചെയ്തുവെന്നും ആരോപിച്ച് പിന്നീട് അദ്ദേഹം വഴക്കുണ്ടാക്കി. സിംപതി കിട്ടുന്നതോടെ സമൂഹത്തിലുള്ള തന്റെ ഇമേജ് മാറുമെന്ന് പറഞ്ഞായിരുന്നു ബിനു വീഡിയോ ഷൂട്ട് ചെയ്യാൻ നിർബന്ധിച്ചത്. പ്രശ്നങ്ങൾ അതിരുവിട്ടതോടെ ബിനുവിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യുന്നത് നിർത്തി. ഇതോടെ ബിനു തന്നെ കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ജിനേഷ് ചൂണ്ടിക്കാട്ടുന്നു.

