ചെന്നൈ നഗരത്തെ ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ദുരന്തത്തിൽ ആഴ്ത്തി. മിഗ്ജൗമ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലേക്ക് നീങ്ങുകയാണെങ്കിലും ചെന്നെയില്‍ മഴ തുടരുകയാണ്. എന്നാൽ നടന്മാരായ സൂര്യയും കാര്‍ത്തിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കമെന്ന നിലയില്‍ 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. .ഈ തുക ചെന്നൈ കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ്.
നടന്‍ വിശാല്‍ പ്രളയത്തില്‍ ചെന്നൈ കോര്‍പറേഷന്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. “പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും ചെന്നൈ കോര്‍പറേഷന്‍റെ മറ്റെല്ലാ ഉദ്യോഗസ്ഥരും അറിയാന്‍. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസങ്ങള്‍ ഇല്ലെന്നും പ്രതീക്ഷിക്കുന്നു.
ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്. കാരണം നിങ്ങള്‍ ജീവിക്കുന്ന അതേ നഗരത്തിലുള്ള പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന ആ പ്രോജക്റ്റ് ചെന്നൈക്കുവേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിംഗപ്പൂരിന് വേണ്ടിയോ?”, വിശാല്‍ എക്സില്‍ കുറിച്ചു.