മുഴുവന്‍ അധ്യാപകരും പാലക്കാട് നവകേരള സദസിന്റെ ഘോഷയാത്രയില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം തിരുത്തി

മുഴുവന്‍ അധ്യാപകരും പാലക്കാട് നവകേരള സദസിന്റെ വിളംബര ഘോഷയാത്രയില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം. സ്‌കൂളുകള്‍ക്ക് പാലക്കാട് നല്ലേപ്പിളളി പഞ്ചായത്ത് സെക്രട്ടറിയാണ് ഉത്തരവ് കൈമാറിയത്. അധ്യാപകര്‍ നവകേരള സദസിന്റെ ഭാഗമായി ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ അധ്യാപക സംഘടനകള്‍ നിര്‍ദേശം വന്നതോടെ പഠനം മുടങ്ങുമെന്ന് കാണിച്ച് പ്രതിഷേധം അറിയിച്ചതോടെ നിലപാട് തിരുത്തി. ഉത്തരവ് ഉച്ചയ്ക്ക് വരുന്നതിന് പകരം വൈകിട്ട് നാല് മണിക്ക് എത്തിയാല്‍ മതിയെന്നാക്കി തിരുത്തി.

അതേസമയം ഹൈക്കോടതി നവകേരളാ സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനെതിരായ ഉപഹര്‍ജി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണയെ കുട്ടികളെ കാഴ്ച്ച വസ്തുക്കളാക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. കോടതി എല്ലാ കുട്ടികളെയും വി.ഐ.പികളായി പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.

എന്തിനാണ് ഹെഡ്മാസ്റ്റര്‍മാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും കോടതി വിമര്‍ശിച്ചു. കോടതി പരിഗണിക്കുന്നത് നവകേരളാ സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കില്ല എന്ന സര്‍ക്കാരിന്റെ ഉറപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഉപഹര്‍ജിയാണ്. മലപ്പുറത്ത് നവകേരള സദസിന് വിദ്യാര്‍ഥികളെ അണിനിരത്തിയ ദൃശ്യങ്ങള്‍ ഹര്‍ജിക്കാരന്‍ കഴിഞ്ഞ തവണ ഹാജരാക്കിയിരുന്നു.