ആദിശേഖർ വധം ; പ്രതിയുമായി തെളിവെടുപ്പ്

പതിനഞ്ചുകാരന്‍ ആദിശേഖറിനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി പ്രിയരഞ്‌ജനുമായി തെളിവെടുപ്പ്‌. സംഭവം നടന്ന പൂവച്ചല്‍, പുളിങ്കോട്‌ ഭദ്രകാളി ക്ഷേത്രത്തിനു മുന്നിലെ റോഡിലാണ്‌ ഇന്നലെ രാവിലെ പത്തരയോടെ കാട്ടാക്കട സി.ഐയുടെ നേതൃത്വത്തില്‍ പ്രതിയുമായി തെളിവെടുപ്പ്‌ നടത്തിയത്‌. ആദിശേഖറിനെ കൊല്ലാന്‍ ഉപയോഗിച്ച ഇലക്‌ട്രിക്‌ കാര്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന സ്‌ഥലവും ആദിയും സുഹൃത്തും സൈക്കിളില്‍ നിന്നയിടവും സൈക്കിളില്‍ പോയ കുട്ടിയെ പിന്നിലൂടെ ഇടിച്ചു വീഴ്‌ത്തിയ സ്‌ഥലവും പോലീസിന്‌ പ്രതി കാട്ടിക്കൊടുത്തു.
തെളിവെടുപ്പിനുശേഷം മാധ്യമങ്ങളോടു സംസാരിക്കാന്‍ പ്രിയരഞ്‌ജന്‍ ശ്രമിച്ചെങ്കിലും വാഹനത്തിലേക്കു പോലീസ്‌ പിടിച്ചുകയറ്റി. ജീപ്പിനുള്ളില്‍ പ്രിയരഞ്‌ജന്‍ മുഖംപൊത്തി വിങ്ങിക്കരയുന്നുണ്ടായിരുന്നു. രാവിലെ കാട്ടാക്കട ഗവ. ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷമാണ്‌ തെളിവെടുപ്പിന്‌ എത്തിച്ചത്‌. കഴിഞ്ഞ 30 നായിരുന്നു സംഭവം നടന്നത്‌. പുളിങ്കോട്‌ ഭദ്രകാളി ക്ഷേത്രത്തിലെ പരിസരത്ത്‌ സ്‌ഥിരമായി മദ്യപിക്കാന്‍ എത്തുകയും മതിലിനോട്‌ ചേര്‍ന്ന്‌ മൂത്രം ഒഴിക്കുന്നതും പതി വാക്കിയ പ്രിയരഞ്‌ജനോട്‌ (42) ആദിശേഖര്‍ ഇത്‌ മോശമല്ലേ മാമാ എന്ന്‌ ചോദിച്ചതില്‍ ക്ഷുഭിതനായി അവസരം നോക്കിയിരുന്ന പ്രതി സൈക്കിളില്‍ പോകുകയായിരുന്ന ആദിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ കയറ്റിയിറക്കി കൊല്ലുകയായിരുന്നു