ന്യൂഡൽഹി: മെയ് 1 മുതൽ രാജ്യത്ത് 18 വയസ്സ് കഴിഞ്ഞവർക്ക് വാക്‌സിൻ നല്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. വാക്‌സിനേഷന്റെ മൂന്നാം ഘട്ടമായി ഇതിനെ കാണാൻ കഴിയും. വാക്‌സിനേഷന്റെ അടുത്ത ഘട്ടം തുടങ്ങാനിരിക്കെ സ്വകാര്യ വിപണിയിൽ വാക്‌സിൻ ഒരു ഡോസിന് 700 മുതൽ 1000 രൂപ വരെ വില ഉയർന്നേക്കാം എന്ന് റിപോർട്ടുകൾ.
നിലവിൽ സ്വകാര്യ ആശുപത്രികളിൽ ഒരുഡോസ് വാക്‌സിന് 250 രൂപയാണ് ഈടാക്കുന്നത്. റഷ്യൻ നിർമിത വാക്‌സിൻ സ്പുട്നിക്കിന് വിപണിയിൽ 750 രൂപയോളം വിലയാകുമെന് ഡോക്ടർമാർ പറയുന്നു. എന്നാൽ ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഡോ.റെഡ്ഡീസ് ലാബ് പറഞ്ഞു.കൊവീഷീല്‍ഡ് വാക്‌സിന് 1000 രൂപ സ്വകാര്യ വിപണിയില്‍ നല്‍കേണ്ടി വരും. നവീനമായ ശീതീകരണ ശൃംഖല ആവശ്യമുള്ളതിനാല്‍ വിദേശ വാക്സിനുകളുടെ വില ഇതിലും കൂടിയേക്കാം. വിപണിയില്‍ വാക്സിന്‍ കമ്പനികള്‍ നിശ്ചയിക്കുന്ന വിലയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകാനുമിടയുണ്ട്.
മെയ് ഒന്നിനുമുമ്പ് വിപണിവിലയും സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന വിലയും നിര്‍മാതാക്കള്‍ പ്രഖ്യാപിക്കേണ്ടിവരും. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ കുറഞ്ഞ വിലയിലാണ് വാക്സിന്‍ വാങ്ങുന്നത്. അന്താരാഷ്ട്ര വിപണിയില്‍ കൊവാക്സിന്റെ വില 1100 – 1500 രൂപക്ക് ഇടയിലാണ്. ആഗോള വിപണിയില്‍ മൊഡേണ വാക്സിന്റെ ഒറ്റഡോസിന് 1130-2500 രൂപ. ഫൈസര്‍ വാക്സിനാകട്ടെ നല്‍കേണ്ടത് 500-1800 രൂപയും, സ്പുട്നികിന് 750-1430 രൂപ വരെയുമാണ് വില ഈടാക്കുന്നത്.