രാജ്യത്ത് കോവാക്‌സിന്‍ ഉത്പാദനം ഇരട്ടിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവാക്‌സിന്‍ ഉത്പാദനം അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മെയ്-ജൂണ്‍ മാസം കൊണ്ട് ഉത്പദനം ഇരട്ടിപ്പിക്കാനാണ് ലക്ഷ്യമെങ്കില്‍ ജൂലൈ ഓഗസ്തിനുള്ളില്‍ 6-7 മടങ്ങ് വരെ ഉത്പാദനം വര്‍ധിപ്പിക്കലാണ് ലക്ഷ്യം. രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കൂടുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

ഉത്പാദന പ്രക്രിയ ത്വരിതപ്പെടുത്താനായി വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായമുള്‍പ്പെടെ ഉറപ്പുവരുത്തും.ഏപ്രില്‍-മെയ് മാസങ്ങളില്‍ ഒരു കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമെങ്കില്‍ ജൂലായ് – ഓഗസ്റ്റ് മാസങ്ങളില്‍ ഇത് 6-7 കോടി ഡോസാക്കി ഉയര്‍ത്തും. സെപ്റ്റംബര്‍ മാസത്തോടെ പ്രതിമാസം 10 കോടി ഡോസ് വാക്‌സിനാവും ഉത്പാദിപ്പിക്കുക.

ഭാരത് ബയോടെക്കിന്റെ ബാംഗ്ലൂരിലെ സ്ഥാപനം, മുംബൈയിലെ ഹാഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍, ഹൈദരാബാദിലെ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് എന്നിവയാവും വാക്‌സിന്‍ ഉത്പാദനം നടത്തുന്നത്. ഭാരത് ബയോടെക്, ഹാഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്ക്ക് 65 കോടി വീതവും സാമ്പത്തിക സഹായവമായി സര്‍ക്കാര്‍ കൈമാറും. പ്രതിമാസം 2 കോടി ഡോസ് വാക്‌സിന്‍ ആണ് ഈ നിര്‍മാതാക്കളുടെ ഉത്പാദന ക്ഷമത. 1.5 കോടി വരെയാണ് ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡിന്റെ പ്രതിമാസ ഉത്പാദന ക്ഷമത.