വിദേശ മാധ്യമങ്ങൾക്ക് കടുത്ത നിരീക്ഷണം ഏർപ്പെടുത്തി ചൈന

ബീജിംഗ്: നിരന്തരം ചൈന വിരുദ്ധ വാർത്തകൾ ലോകത്തെത്തിക്കുന്നുവെന്ന് ആരോപിച്ച് വിദേശ മാദ്ധ്യമങ്ങളുടെ ചൈനയിലും ഹോങ്കോംഗിലും പ്രവർത്തിക്കുന്ന ഓഫീസുകളും മാദ്ധ്യമപ്രവർത്തകരും എതിരെകടുത്തനിരീക്ഷണം ഏർപ്പെടുത്തി ചൈന. ചൈനീസ് രാഷ്ട്രീയ നേതാക്കളിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും നിരന്തരം അവഹേളനവും ഭീഷണിയുമാണ് നേരിടുന്നതെന്ന് മാദ്ധ്യമപ്രവർത്തകർ ആരോപിക്കുന്നു.

ദേശീയ സുരക്ഷാ നിയമം അനുസരിച്ചുള്ള അന്വേഷണ പരിധിയിലാണ് മാദ്ധ്യമങ്ങളുടെ പ്രവർത്തനത്തെ നിരീക്ഷിക്കുന്നത്. ചൈനയിലെ മാദ്ധ്യമസ്വാതന്ത്ര്യം ഇനിയും മെച്ചപ്പെട്ടിട്ടില്ല. ചൈനീസ് പൗരന്മാരാണ് വിദേശ മാദ്ധ്യമത്തിൽ ജോലിചെയ്യുന്നതെങ്കിൽ ഉടൻ തടവിലാക്കപ്പെടുകയാണ്. ഫോറിൻ കറസ്‌പോ ണ്ടന്റ്‌സ് ക്ലബ്ബ് ഓഫ് ചൈന എന്ന സംഘടനയാണ് വിദേശമാദ്ധ്യമ പ്രവർത്തകരുടെ ദുരവസ്ഥ വീണ്ടും പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

കൊറോണ വൈറസ് ചൈനയിൽ എങ്ങനെ ഉദ്ഭവിച്ചുവെന്ന വിഷയത്തിൽ ഇന്നും അവ്യക്തത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഒരു വിവരവും പുറത്തുപോകാതിരിക്കാനാണ് ബീജിംഗ് ശ്രമിക്കുന്നത്. നിരീക്ഷണത്തിന്റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളും ഇ-മെയിലുകളും മറ്റ് സന്ദേശങ്ങളുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.