കൊവാക്സിൻ വിദേശത്ത് നിർമ്മിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി

ന്യൂഡൽഹി: കൊവിഡ് രണ്ടാം വ്യാപനത്തോടെ വാക്സിൻ ആവശ്യം വർദ്ധിച്ച സാഹചര്യത്തിൽ ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കൊവാക്സിൻ വിദേശത്ത് നിർമ്മിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഇതിനായി വാക്സിൻ സാങ്കേതിക വിദ്യ വിദേശ രാജ്യങ്ങൾക്ക് കൈമാറും.

ജനിതക മാറ്റം വന്ന വൈറസ് വൻ ഭീഷണിയായ പശ്ചാത്തലത്തിൽ കൊവാക്സിൻ വിദേശത്ത് നിർമ്മിച്ച് ലഭ്യത കൂട്ടാനുള്ള സാദ്ധ്യതകൾ തേടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. താത്പര്യമുള്ള രാജ്യങ്ങളെ കണ്ടെത്താൻ എംബസികളോട് നിർദ്ദേശിച്ചു. വാക്സിൻ നിർമ്മാണത്തിന് വാണിജ്യ സ്ഥാപനങ്ങൾക്ക് സാങ്കേതിക വിദ്യ കൈമാറും. ഇന്ത്യയിൽ കൊവാക്സിൻ നിർമ്മിക്കുന്ന ഹൈദരാബാദിലെ ഭാരത് ബയോടെക്കുമായാണ് കമ്പനികൾ ധാരണയുണ്ടാക്കേണ്ടത്.

ഭാവിയിൽ ഇന്ത്യയിൽ വികസിപ്പിക്കുന്ന വാക്സിനുകളുടെ കാര്യത്തിലും ഇതേ നയം തുടരുമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.കൊവിഡ് വ്യാപനത്തെ തുടർന്ന് ആവശ്യം കൂടിയെങ്കിലും ആനുപാതികമായി കോവാക്സിനും കോവിഷീൽഡും നിർമ്മിക്കാൻ രണ്ട് കമ്പനികൾക്കും കഴിയുന്നില്ല.