നിയമസഭാ തിരഞ്ഞെടുപ്പ് : മുസ്ലിംലീഗിന് കനത്ത പ്രഹരം

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് ഏറ്റത് കനത്ത പ്രഹരം. 24 ല്‍ 18 സീറ്റ് കഴിഞ്ഞ തവണ ലീഗ് പിടിച്ചപ്പോള്‍ ഇത്തവണ 27 ല്‍ 15 മാത്രമാണുള്ളത്. സിറ്റിംഗ് സീറ്റുകള്‍ ആയ കുറ്റ്യാടി, കളമശ്ശേരി, കോഴിക്കോട് സൗത്ത്, അഴീക്കോട് എന്നിവ നഷ്ടമായി. പുതുതായി ലഭിച്ച ഒരു സീറ്റില്‍ പോലും ജയിക്കാനും ആയില്ല. അവ അടക്കം 12 സീറ്റുകളിലാണ് തോല്‍വി അറിഞ്ഞത്. പലയിടത്തും ലീഗ് കണക്ക് കൂട്ടിയതിലും വലിയ തോല്‍വി ആണ് സംഭവിച്ചത്. എന്താണ് സംഭവിച്ചത് എന്ന് നോക്കിയിട്ട് വിലയിരുത്തല്‍ നടത്താമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ കൂടുതല്‍ തോല്‍വി ഉണ്ടാകും എന്നായിരുന്നു കെ പി എ മജീദിന്റെ പ്രതികരണം. തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വം ഇടത് തരംഗത്തിലും യുഡിഎഫ് മുന്നണിയുടെ കൂട്ടുത്തരവാദിത്വത്തിലും വച്ച് കൈ കഴുകാന്‍ ലീഗ് നേതൃത്വത്തിന് കഴിയില്ല. പി കെ കുഞ്ഞാലിക്കുട്ടി യുടെ എംപി സ്ഥാനം രാജി വെച്ചുള്ള തിരിച്ച് വരവും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകളും എല്ലാം വരും ദിവസങ്ങളില്‍ ലീഗിനുള്ളില്‍ കലാപ കൊടി ഉയര്‍ത്തും എന്ന് തീര്‍ച്ചയാണ്.