ചോറ്റാനിക്കര ക്ഷേത്രനഗരി വികസന പദ്ധതിയിൽ നിന്ന് പിന്മാറാൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ചു

കൊച്ചി:ക്ഷേത്രനഗരി വികസന പദ്ധതിയിൽ നിന്ന് പിന്മാറാൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ചോറ്റാനിക്കര ക്ഷേത്രത്തിന് ബംഗളൂരുവിലെ ഭക്തനും സ്വർണ വ്യാപാരിയുമായ ഗാനശ്രാവൺ വാഗ്ദാനം ചെയ്ത 526 കോടിയുടെയാണ് വികസനം തീരുമാനിച്ചിരുന്നത്. പദ്ധതി വിശദാംശങ്ങൾ സമർപ്പിക്കാനും സാമ്പത്തിക വിവരങ്ങൾ നൽകാനും ഗാനശ്രാവൺ വിമുഖത കാട്ടുന്നെന്ന് ബോർഡ് പറയുന്നു. ഇതു ലഭ്യമാക്കിയാൽ തുടർ നടപടികൾക്ക് തയ്യാറാണെന്നും ഹൈക്കോടതിയെ അറിയിക്കും.

ഓംബുഡ്സ്മാന് വിവരങ്ങൾ നൽകാനാകാത്തത് ഗാനശ്രാവണിന്റെ നിസഹകരണം മൂലമാണെന്ന് ബോർഡ് യോഗം വിലയിരുത്തി.ബ്രിട്ടനിലും ബിസിനസുണ്ടെന്നും അവിടെ നിന്ന് നിയമവിധേയമായാണ് പണം എത്തിക്കുന്നതെന്നും ഇതിനു ബോർഡുമായി ധാരണാപത്രം വേണമെന്നും വ്യക്തമാക്കി ഗാനശ്രാവണും ഓംബുഡ്സ്മാന് കത്ത് നൽകിയിരുന്നു.

മദ്ധ്യവേനലവധിക്ക് ശേഷമാകും ബോർഡിന്റെ ഹർജിയും ഓംബുഡ്സ്മാന്റെ അപേക്ഷയും ദേവസ്വം ബെഞ്ച് പരിഗണിക്കുക. സാമ്പത്തിക കാര്യങ്ങൾ ഗാനശ്രാവണും തുടർ നടപടികൾ ബോർഡും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്ന് ഓംബുഡ്സ്മാൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണിത്. ഇതുസംബന്ധിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ചിൽ ബോർഡ് ഹർജി സമർപ്പിക്കും.

ഇരുകൂട്ടരുടെയും അനാസ്ഥമൂലം 526 കോടിയുടെ പദ്ധതി തടസപ്പെടുന്നതിൽ ഹൈക്കോടതി തീരുമാനമെടുക്കണമെന്ന് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ.രാമന്റെ റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്രവികസനത്തിന് തയ്യാറായി 2020 മാർച്ചിലാണ് സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസ് ഉടമ ഗാനശ്രാവൺ ദേവസ്വം ബോർഡിനെ സമീപിച്ചത്. മാസങ്ങളോളം തീരുമാനമുണ്ടായില്ല. പിന്നീട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗം വിളിച്ച ശേഷമാണ് ധാരണാപത്രത്തിന് അനുമതി തേടി ഓംബുഡ്സ്മാന് അപേക്ഷ നൽകിയത്. .