മാർച്ച് മാസത്തിൽ കയറ്റുമതി രംഗത്ത് വൻ കുതിപ്പ്

ദില്ലി: മാർച്ച് മാസത്തിൽ കയറ്റുമതി രംഗത്ത് വൻ കുതിപ്പ്. 60.29 ശതമാനമായിരുന്നു വർധന. 34.45 ബില്യൺ ഡോളറിന്റെ ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയാണ് നടന്നത്.അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആകെ കണക്കിൽ 7.26 ശതമാനത്തിന്റെ ഇടിവുണ്ടായി. 389.18 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നടന്നതെന്നും വ്യാഴാഴ്ച പുറത്തിറക്കിയ സർക്കാർ റിപ്പോർട്ടിൽ പറയുന്നു.വ്യാപാര കമ്മിറ്റി മാർച്ച് മാസത്തിൽ 13.93 ബില്യൺ ഡോളറായി ഉയർന്നു.

2020 മാർച്ച് മാസത്തിൽ 9.98 ബില്യൺ ഡോളറായിരുന്നു വ്യാപാര കമ്മി. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വ്യാപാര കമ്മി 98.56 ബില്യൺ ഡോളറായി ഇടിഞ്ഞു. 2019-20 കാലത്ത് ഇത് 161.35 ബില്യൺ ഡോളറായിരുന്നു.290.63 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഈ കാലയളവിൽ നടന്നത്. മാർച്ചിൽ ഇറക്കുമതിയിലും വർധനവുണ്ടായി. 53.74 ശതമാനമാണ് വർധന. 48.38 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് ഉണ്ടായത്. വാർഷിക കണക്കെടുപ്പിൽ ഇറക്കുമതിയിൽ 18 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.