സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്നു

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സിബിഎസ്ഇ പരിഗണിക്കുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

ഏപ്രിൽ മാസം നടക്കേണ്ടിയിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്നാണ് സിബിഎസ്ഇ നീട്ടിവച്ചത്. ജൂൺ ഒന്നുവരെയുള്ള സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച തീരുമാനം എടുക്കുമെന്നും ബോർഡ് അറിയിച്ചിരുന്നു. പരീക്ഷ തുടങ്ങുന്നതിന് 15 ദിവസം മുൻപ് പ്രഖ്യാപനം ഉണ്ടാകുമെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയാണെങ്കിൽ മാർക്ക് എങ്ങനെ നൽകണമെന്ന കാര്യത്തിലും സിബിഎസ്ഇ ഉടൻ തീരുമാനമെടുക്കും. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയപ്പോൾ ഇതുവരെയുള്ള പ്രകടന മികവ് അടിസ്ഥാനമാക്കി മാർക്കു നൽകാനായിരുന്നു തീരുമാനം. ഇതിൽ തൃപ്തിയില്ലെങ്കിൽ പിന്നീട് പരീക്ഷ എഴുതാമെന്ന നിർദേശവും സിബിഎസ്ഇ മുന്നോട്ട് വച്ചിരുന്നു.