കോഴിക്കോട്: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ഇതുവരെ 44 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ഇരുപത് പേരും കോഴിക്കോട് മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. എന്നാൽ ചികിത്സയിലുള്ളവർ മുഴുവൻ കോഴിക്കോട്ടുകാരല്ല.തിങ്കളാഴ്ച രോഗം ബാധിച്ച അഞ്ചുപേരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗികളുടെ എണ്ണം 20 ആയി വർധിച്ചതോടെ മരുന്ന് ക്ഷാമം രൂക്ഷമായതായി ആശുപത്രി അധികൃതർ പറഞ്ഞു. അതുകൊണ്ടു തന്നെ പുറത്ത് നിന്ന് മരുന്നെത്തിക്കാനാവുമോയെന്ന ശ്രമത്തിലാണ് അധികൃതർ.
സംസ്ഥാനത്ത് ഇത്രയധികം മരുന്നുകളുടെ ആവശ്യം ഒരുമിച്ച് വന്നതിനാൽ കേന്ദ്രവും കൈമലർത്തുകയാണ്. വൃക്കരോഗമടക്കമുള്ളവർക്ക് ഒരു ദിവസം മാത്രം ആറ് വയലെങ്കിലും മരുന്ന് വേണം. രോഗികൾ കൂടിയതോടെ അമ്പത് വയൽ മരുന്ന് ഇന്നെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. മരുന്ന് ഷോപ്പുകളിൽ വാങ്ങിക്കാൻ കിട്ടാത്തത് കൊണ്ട് തന്നെ മരുന്നിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് ആരോഗ്യ പ്രവർത്തകർ.
കഴിഞ്ഞദിവസം ലഭിച്ച, വൃക്കരോഗമുള്ള ബ്ലാക്ക് ഫംഗസ് ബാധിച്ച രോഗികൾക്ക് നൽകുന്ന ലൈപോസോമൽ ആംഫോടെറിസിൻ രോഗികൾക്ക് നൽകിയതോടെ ആശുപത്രിയിലെ മരുന്ന് ശേഖരം പൂർണമായും തീർന്നു.ബ്ലാക്ക് ഫംഗസ് രോഗികൾ കൂടുകയാണെങ്കിൽ പ്രത്യേകം ഹെൽത്ത് ഡെസ്ക് സൗകര്യമൊരുക്കേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഇ.എൻ.ടി. വാർഡിൽ മറ്റ് രോഗികൾ കുറവായതിനാൽ തത്കാലം പ്രശ്നമില്ലെന്നും അധികൃതർ അറിയിച്ചു.ഡൽഹിൽനിന്നുവന്ന കാസർകോട് സ്വദേശിയെയും ഉദയം ചാരിറ്റി ഹോമിൽനിന്നും തൂത്തുക്കുടിയിൽനിന്നുമെത്തിയ കോഴിക്കോട് സ്വദേശികളെയും മറ്റു സ്ഥലങ്ങളിൽനിന്നെത്തിയ രണ്ടുപേരെയുമാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.